പന്തളം: ശബരിമല അയ്യപ്പ വിഗ്രഹത്തിൽ മകരവിളക്കിന് ചാർത്താനുള്ള തിരുവാഭരണങ്ങളടങ്ങിയ പേടകങ്ങളുമായുള്ള തിരുവാഭരണ ഘോഷയാത്ര ഞായർ പകൽ ഒന്നിന് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ടു .
പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ ഞായർ പുലർച്ചെ പന്തളം കൊട്ടാരം നിർവാഹക സംഘത്തിന്റെ കൈയിൽനിന്ന് ഘോഷയാത്രക്കായി തിരുവാഭരണങ്ങൾ ദേവസ്വം ബോർഡ് ഏറ്റുവാങ്ങിയിരുന്നു. തുടർന്ന് തിരുവാഭരണങ്ങൾ വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് മാറ്റി .
പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ഘോഷയാത്ര വിവിധയിടങ്ങളില്‍ നൽകുന്ന സ്വീകരണങ്ങൾ ഏറ്റുവാങ്ങി ശബരിമലയിലെത്തും. തൃക്കേട്ട രാജരാജ വര്‍മ്മയാണ് ഘോഷയാത്ര നയിക്കുന്നത്.
ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയടക്കം 26 അംഗ സംഘമാണ് തിരുവാഭരണം വഹിക്കുന്നത് . പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് തിരുവാഭരണ യാത്ര തുടങ്ങിയത്.
കുളനട ഭഗവതിക്ഷേത്രം, ഉള്ളന്നൂര്‍ ദേവീക്ഷേത്രം, കുറിയാനപ്പള്ളി ദേവീക്ഷേത്രം, പാമ്പാടിമണ്‍ അയ്യപ്പ ക്ഷേത്രം, അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രം, തിരുവാഭരണപ്പാറ, ഇടക്കുളം അയ്യപ്പക്ഷേത്രം, വടശേരിക്കര ചെറുകാവ് ദേവീക്ഷേത്രം, പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രം, കൊട്ടാരത്തില്‍ രാജരാജേശ്വരീ മണ്ഡപം, ളാഹ വനംവകുപ്പ് സത്രംഎന്നിങ്ങിനെ ഘോഷയാത്ര കടന്നുപോകുന്ന പാതയില്‍ 11 സ്ഥലങ്ങളില്‍ ആഭരണപ്പെട്ടികള്‍ തുറന്ന് ദര്‍ശനമുണ്ടാകും.















