മലപ്പുറം:മലപ്പുറത്ത് ഭർത്തൃ വീട്ടിൽ നിറത്തിന്റെ പേരിലെ അവഹേളനത്തെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി പിടിയിൽ. പെൺകുട്ടിയുടെ ഭർത്താവ് അബ്ദുൾ വാഹിദ് ആണ് പിടിയിലായത്.
കണ്ണൂർ വിമാനത്താവളത്തിൽ നിന്നാണ് ഇയാൾ പിടിയിലായത്. എമിഗ്രെഷൻ വിഭാഗം പിടികൂടിയ പ്രതിയെ കൊണ്ടോട്ടി പോലീസിന് കൈമാറി
നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെതിരെ പോലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിരുന്നു. ആത്മഹത്യാ പ്രേരണ, ഭാര്യയെ മാനസികമായി പീഡിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ഭര്‍ത്താവ് അബ്ദുള്‍ വാഹിദിനെതിരെ ചുമത്തിയിരിക്കുന്നത്.
ചൊവ്വാഴ്‌ച്ചയാണ് ഷഹാന മുംതാസ് എന്ന 19കാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റേയും കുടുംബത്തിന്റെയും മാനസിക പീഡനമാണ് ഷഹാന മുംതാസിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു. നിറത്തെച്ചൊല്ലി ഷഹാനയെ ഭര്‍ത്താവ് എപ്പോഴും കളിയാക്കിയിരുന്നു. 20 ദിവസമല്ലേ കൂടെ താമസിച്ചുള്ളൂ, എന്തിനാണ് ഇതില്‍ തന്നെ പിടിച്ചു തൂങ്ങുന്നതെന്നും വേറെ ഭര്‍ത്താവിനെ കിട്ടില്ലേയെന്നും പെണ്‍കുട്ടിയുടെ മുന്നില്‍ വെച്ച് ഭര്‍തൃ മാതാവ് ചോദിച്ചു.
2024 മെയ് 27ന് ആണ് ഷഹാന മുംതാസും-മൊറയൂര്‍ സ്വദേശി അബ്ദുല്‍ വാഹിദും വിവാഹിതരായത്. 20 ദിവസത്തിന് ശേഷം വാഹിദ് വിദേശത്തേക്ക് പോയി. പിന്നീടാണ് പെണ്‍കുട്ടിയെ മാനസിക സംഘര്‍ഷത്തിലാക്കുന്ന നിലപാട് അബ്ദുല്‍ വാഹിദില്‍ നിന്നുണ്ടായത്. തുടര്‍ന്ന് പെണ്‍കുട്ടി വീട്ടിലെത്തി ജീവനൊടുക്കുകയായിരുന്നു.















