തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ലഹരിക്കൊലപാതകം. ലഹരിക്കടിമയായ മകന്റെ ക്രൂരമർദനത്തിൽ ഗുരുതരമായി പരുക്കേറ്റ പിതാവ് മരണത്തിന് കീഴടങ്ങി. കിളിമാനൂർ പൊരുന്തമൺ സ്വദേശി ഹരികുമാർ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വെച്ചായിരുന്നു മരണം.
ഈമാസം 15നാണ് മകൻ ആദിത്യൻ ഹരികുമാറിനെ ക്രൂരമായി മർദിച്ചത്. ഈ സമയത്ത് ഇയാൾ ലഹരി ഉപയോഗിച്ചിരുന്നു. മുഖത്തും തലയ്‌ക്കും പരിക്കേറ്റ ഹരികുമാറിനെ ബൈക്ക് അപകടത്തിൽ പരുക്കേറ്റെന്ന വ്യാജേനയാണ് ആശുപത്രിയിൽ എത്തിച്ചത്.
തുടർന്ന് ചികിത്സയിലിരിക്കെയാണ് ഹരികുമാർ മരിച്ചത്. ആദിത്യനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കൂടുതൽ നടപടിയിലേക്ക് കടക്കാൻ പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്.
സംസ്ഥാനത്ത് ലഹരി ഉപയോഗവും കുറ്റകൃത്യങ്ങളും ആശങ്കാജനകമായി വർദ്ധിച്ച് വരികയാണ്. ദിവസങ്ങൾക്ക് മുമ്പാണ് ചേന്ദമംഗലത്ത് ലഹരിക്കടിമയായ യുവാവ് അയൽവാസികളായ മൂന്ന് പേരെ കൊലപ്പെടുത്തിയത്. വേണു (69), ഭാര്യ ഉഷ (62), മകൾ വിനീഷ (32) എന്നിവരെ അയൽവാസി ഋതു ജയൻ (28) വീട്ടിൽക്കയറി അടിച്ചുകൊന്നത്. തലച്ചോറിലെ ശസ്ത്രക്രിയയ്‌ക്ക് ശേഷം വിശ്രമത്തിലായിരുന്ന സ്വന്തം അമ്മയെ മകൻ വെട്ടികൊലപ്പെടുത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. 2025 ന്റെ ആദ്യ ദിവസം തന്നെ കേട്ടത് തൃശൂരിൽ ലഹരിക്കടിമയായ ഒൻപതാം ക്ലാസുകാരൻ 30 കാരനെ കൊലപ്പെടുത്തിയ വാർത്തയായിരുന്നു. ലഹരി സമൂഹത്തെ ആകെ കാർന്ന് തിന്നുമ്പോഴും പൊലീസും ആഭ്യന്തരവകുപ്പും നോക്കു കുത്തികളായി തുടരുന്നതിൽ പൊതുജനങ്ങൾ അസ്വസ്ഥരാണ്.















