തിരുവനന്തപുരം: യുജിസി പുറത്തിറക്കിയ കരട് വിജ്ഞാപനത്തിനെതിരെ കേരളനിയമസഭയിൽ പ്രമേയം പാസാക്കിയ സംഭവം ഒട്ടും അപ്രതീക്ഷിതമല്ല എന്ന് കേരളം യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ്അംഗം പി എസ് ഗോപകുമാർ പ്രസ്താവിച്ചു. അബ്ദുൾ നാസർ മദനിയെ ജയിൽ മോചിതനാക്കണമെന്ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് സംയുക്ത പ്രമേയം പാസാക്കിയവരിൽ നിന്ന് ഇതിനപ്പുറമൊന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു.
“യു ജി സി യുടെ പുതിയ കരട് ചട്ട ഭേദഗതിക്കെതിരെ കേരള നിയമസഭയിൽ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷ പിന്തുണയോടെ ഏകകണ്ഠമായി അംഗീകരിച്ച നടപടി ഒട്ടും അപ്രതീക്ഷിതമല്ല. ഇക്കഴിഞ്ഞ ജനുവരി ആറിന് യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മീഷൻ (യു ജി സി) പുറത്തിറക്കിയ കരട് ഭേദഗതിക്കെതിരെ നിയമസഭാ പ്രമേയം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവാണ്. ഭേദഗതിക്കെതിരെ അക്കാദമിക് വിദഗ്‌ദ്ധരുടെ വലിയ ആശങ്കയുയർന്ന പശ്ചാത്തലത്തിലാണ് പ്രമേയം അവതരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രിയും അവകാശപ്പെട്ടിരുന്നു.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിൽ ഒതുക്കാനുള്ള മുന്നണികളുടെ മോഹത്തിനേറ്റ തിരിച്ചടിയാണ് പ്രമേയത്തിനാധാരം. മതപരവും സാമുദായികവുമായി വൈസ് ചാൻസലർ പദവി പങ്ക് വെച്ചിരുന്നവരാണ് പ്രമേയത്തെ പിന്തുണച്ചതെന്നത് അത്യന്തം വിരോധാഭാസമായി തോന്നുന്നു. തന്റെ ജില്ലയിലെ സർവകലാശാലയിൽ തന്റെ നോമിനിയെ വൈസ് ചാൻസലറാക്കണമെന്ന് പച്ചയായി ആവശ്യപ്പെട്ട മുഖ്യമന്ത്രി തന്നെയാണ് പ്രമേയം അവതരിപ്പിച്ചതെന്നത് അതിലേറെ കൗതുകമുണർത്തുന്നു. സർവകലാശാലകളുടെ ഭരണം പിടിക്കാൻ ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനും സെർച്ച് കമ്മിറ്റിയിലേക്ക് രണ്ട് സർക്കാർ നോമിനികളെ ഉൾപ്പെടുത്താനും നിയമനിർമ്മാണം നടത്തിയവരുടെ നിരാശയാണ് പ്രമേയത്തിലൂടെ പ്രകടമാകുന്നത്.
അബ്ദുൾ നാസർ മദനിയെ ജയിൽ മോചിതനാക്കണമെന്ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് സംയുക്ത പ്രമേയം പാസാക്കിയവരിൽ നിന്ന് ഇതിനപ്പുറമൊന്നും പ്രതീക്ഷിക്കേണ്ടതില്ല. രാജ്യതാല്പര്യത്തിനും ജനഹിതത്തിനും എതിരെ സംസ്ഥാനത്ത് ഇടത് – വലത് മുന്നണികളുടെ സംയുക്ത പ്രമേയം നിയമസഭയിൽ മുമ്പും പലതവണ വന്നിട്ടുണ്ട്. കാർഷിക നിയമഭേദഗതിക്കെതിരെയും നോട്ടു നിരോധനത്തിനെതിരെയും ബാങ്കുകളുടെ ലയനത്തിനെതിരെയും പൗരത്വ നിയമ ഭേദഗതിക്കെതിരെയും തിരുവനന്തപുരം വിമാനത്താവള കൈമാറ്റത്തിനെതിരെയും ഒടുവിൽ വഖഫ് നിയമ ഭേദഗതിക്കെതിരെയും നിയമസഭയിൽ ഏകകണ്ഠമായി പാസായ പ്രമേയങ്ങളുടെ ഗതി തന്നെയാവും ഇപ്പോഴത്തെ പ്രമേയത്തിനും സംഭവിക്കുക. കോവിഡ് മഹാമാരിക്കാലത്ത് വിദേശ രാജ്യങ്ങൾ വിമാന സർവീസുകൾ നിർത്തിവച്ചപ്പോൾ എല്ലാ മലയാളികളെയും നാട്ടിലെത്തിക്കാൻ കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി മണ്ടത്തരം തെളിയിച്ചിരുന്നു. മഹാമാരിക്കാലത്ത് പി പി ഇ കിറ്റിടപാടിൽ ഖജനാവിൽ നിന്ന് പത്തേകാൽ കോടി കൊള്ളയടിച്ചവരുടെ കേന്ദ്ര വിരുദ്ധ പ്രമേയം ജനം പുച്ഛിച്ചു തള്ളുക തന്നെ ചെയ്യും.”
കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ പി എസ് ഗോപകുമാർ പ്രസ്താവനയിൽ പറഞ്ഞു.















