അടൂര്‍: പത്തനംതിട്ട ജില്ലയില്‍ അടൂരില്‍ പതിനേഴുകാരി തുടർ പീഡനത്തിന് ഇരയായി. നിലവില്‍ പെണ്‍കുട്ടി പ്ലസ്ടുവിന് പഠിക്കുകയാണ്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡനം വെളിപ്പെടുത്തിയത് . 2019 ല്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മേട്ടുപുറം സ്വദേശിയായ തങ്ങള്‍ പീഡിപ്പിച്ചത് എന്നാണ് മൊഴി. പഠനകാര്യത്തില്‍ പിന്നാക്കം പോയ കുട്ടി പ്രാര്‍ഥനയ്‌ക്കും മറ്റുമായിട്ടാണ് തങ്ങളുടെ വീട്ടില്‍ പോയത്. ഇവിടെ വച്ച് ശാരീരികമായി തങ്ങള്‍ ഉപദ്രവിച്ചുവെന്നാണ് മൊഴി.
തുടർന്നാണ് ബന്ധുക്കളും സുഹൃത്തുക്കളുമായവര്‍ ലൈംഗികമായി പീഡിപ്പിച്ചത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടവരാണ് പീഡിപ്പിച്ചത് എന്നാണ് കുട്ടിയുടെ മൊഴി. ഇതേ തുടര്‍ന്നാണ് ഒമ്പതു കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. കുട്ടിയുടെ മൊഴി പ്രകാരം ഒമ്പതു കേസ് രജിസ്റ്റര്‍ ചെയ്തു. എട്ടെണ്ണം അടൂര്‍ സ്‌റ്റേഷനിലുും ഒരെണ്ണം നൂറനാട് സ്‌റ്റേഷനിലുമാണ്. അടൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കൗമാരക്കാരന്‍ അടക്കം നാലു പേര്‍ കസ്റ്റഡിയില്‍ ഉണ്ട്. ഇതില്‍ ബന്ധുക്കളും അയല്‍വാസികളും സഹപാഠികളും ഉള്‍പ്പെടുന്നു. അടൂരില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം നൂറനാടിന് കൈമാറിയ കേസില്‍ മേട്ടുപ്പുറം സ്വദേശിയായ തങ്ങളാണ് പ്രതി.
പെണ്‍കുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചതിനാണ് കൗമാരക്കാരനെ കസ്റ്റഡിയില്‍ എടുത്തിട്ടുളളത്. ഒരു കേസ് നൂറനാട് സ്‌റ്റേഷന്‍ പരിധിയിലായതിനാലാണ് അവിടേക്ക് മാറ്റിയത്.















