കൽപ്പറ്റ: വയനാട് എംപി പ്രിയങ്കാ വാദ്രയ്‌ക്കെതിരെ ജനരോഷം ശക്തമാകുന്നു. പഞ്ചാരക്കൊല്ലിയില്‍ സ്വകാര്യ തോട്ടത്തില്‍ കാപ്പി പറിക്കാന്‍ പോയ രാധയെ കടുവ കടിച്ച് കൊന്നിട്ട് ദിവങ്ങൾ പിന്നിടുമ്പോഴും സ്ഥലം സന്ദർശിക്കാനോ വീട്ടുകാർക്ക് ആശ്വാസമേകാനോ എംപിയെ എത്തിയില്ല. മാത്രമല്ല ബന്ധുക്കളെ ഫോണിൽ വിളിച്ചതായി പോലും അറിവില്ല.
സോഷ്യൽ മീഡിയിൽ അടക്കം കടുത്ത രോഷമാണ് പ്രിയങ്കയ്‌ക്കെതിരെ ഉയരുന്നത്.”കടുവയെ കാണണ്ട, ആനയെ കാണണ്ട. പ്രതിഷേധം അറിയേണ്ട, തെറി വിളി കേൾക്കേണ്ട, ആണ്ടിലൊരിക്കൽ പ്രജകളെ കാണാൻ വരണം, അഞ്ചു കൊല്ലം കൂടുമ്പോൾ അഞ്ച് ലക്ഷം വോട്ടിന് ജയിക്കണം” തുടങ്ങി നിരവധി പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
എംപിയായി തെരഞ്ഞെടുക്കപ്പെട്ട് മാസങ്ങൾ പിന്നിടുമ്പോഴും ആകെ ഒരു തവണയാണ് പ്രിയങ്ക മണ്ഡലത്തിൽ എത്തിയത്. വിജയാഘോഷത്തിൽ പങ്കെടുക്കാനായിരുന്നു പ്രിയങ്കയുടെ വരവ്.
കഴിഞ്ഞ ദിവസം ആളിക്കത്തിയ ജനരോഷത്തിനിടയിലാണ് വനം മന്ത്രി ഏ.കെ ശശീന്ദ്രൻ രാധയുടെ വീട്ടിലെത്തിയത്. ഇതേ ജനരോഷമാണ് പ്രിയങ്കയേയും കാത്തിരിക്കുന്നത്. രാഷ്‌ട്രീയ ഭേദമന്യേയാണ് മന്ത്രിക്കെതിരെ പ്രദേശവാസികൾ ഗോബാക്ക് വിളിച്ചത്.
രാഹുൽ എംപിയായിരുന്നപ്പോഴും സമാന സ്ഥിതിയായിരുന്നു. ജനപ്രതിനിധിയെന്ന നിലയിൽ പ്രദേശത്തെ എന്തെങ്കിലും പ്രശ്നത്തിൽ ക്രിയാത്മകമായി ഇടപെടാനോ വിഷയം ലോക്സഭയിൽ ഉന്നയിക്കാനോ രാഹുൽ തയ്യാറായിട്ടില്ല. ചൂരൽമല- മുണ്ടക്കൈ ദുരന്തം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് സ്ഥലം എംപി പ്രദേശം കാണാൻ പോലും എത്തിയത്.















