കൊല്ലം: പരസ്പരം പോരടിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള വധവും വരനും, അപൂർവ്വ വിവാഹത്തിന് സാക്ഷ്യം വഹിച്ച് അമൃതപുരി. യുക്രെയ്നിലെ കീവ് സ്വദേശിയായ സാഷയും റഷ്യയിലെ മോസ്കോ സ്വദേശിനിയായ ഒള്യയുമാണ് മാതാ അമൃതാനന്ദമയിയുടെ ആശീർവാദത്തോടെ വിവാഹിതരായത്. ആറു വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിച്ചത്.
യൂറോപ്പ്യൻ സന്ദർശന വേളയിലാണ് മാതാ അമൃതാനന്ദമയിയെ ഇരുവരും നേരിൽ കാണുന്നത്. പിന്നീട് പലപ്പോഴായി ഒള്യയും സാഷയും കൊല്ലത്തെ ആശ്രമത്തിലേക്ക് എത്തി. സേവന പ്രവർത്തനങ്ങളിലും ആദ്ധ്യത്മിക പഠനത്തിലും ഇരുവരും വ്യാപൃതരായി. പരിചയം പതിയെ പ്രണയത്തിലേക്ക് വഴിമാറി. ഇതിനിടെ സാഷ ശാശ്വത് എന്ന പേരും ഒള്യ സാവിത്രി എന്ന പേരും സ്വീകരിച്ചു.
പിന്നീട് സ്വദേശത്ത് തിരിച്ച് പോയെങ്കിലും ഇരുവരും ബന്ധം തുടർന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളും കൊറോണ കാലഘട്ടവുമൊക്കെ നേരിൽ കാണുന്നതിന് തടസമായി. ഒടുവിൽ 2023ൽ റഷ്യൻ – യുക്രെയൻ യുദ്ധം മൂർച്ഛിച്ച സമയത്താണ് ഇരുവരും അമൃതപുരിയിൽ തിരിച്ചെത്തിയത്.
ഈ വിവാഹമുഹൂർത്തം ഒരു വലിയ സന്ദേശമാണെന്നും ലോകത്തുള്ള എല്ലാ സംഘർഷങ്ങളും അവസാനിക്കാൻ പ്രാർത്ഥിക്കണമെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു.
നിലവിൽ അമൃത സർവ്വകലാശാലയിലെ അമ്മച്ചി ലാബിൽ ഗവേഷണ വിദ്യാർത്ഥിയാണ് ശാശ്വത്. യുദ്ധമേഖലയിലുള്ളവർ അനുഭവിക്കുന്ന മാനസിക സംഘർഷം ലഘുകരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കൗൺസിലിംഗിനും ശാശ്വത് നേതൃത്വം നൽകുന്നുണ്ട്.. ആശ്രമ പ്രവർത്തനങ്ങളോടൊപ്പം മനശാസ്ത്ര പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് സാവിത്രി.















