തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമപ്രവർത്തകയും ദേശാഭിമാനിയുടെ ആദ്യവനിതാ ന്യൂസ് എഡിറ്ററുമായ തുളസി ഭാസ്‌കരൻ അന്തരിച്ചു. 77 വ?വയസായിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. തിരുവനന്തപുരം മഞ്ഞാലിക്കുളം ധർമ്മാലയം റോഡ് അക്ഷയിലാണ് താമസം.
നെടുമങ്ങാട് സ്വദേശിയാണ് തുളസി ഭാസ്കരൻ. 1984-ൽ ദേശാഭിമാനി കൊച്ചി യൂണിറ്റിൽ സബ് എഡിറ്റർ ട്രെയിനിയായിട്ടാണ് മാദ്ധ്യമപ്രവർത്തനം ആരംഭിച്ചത്. 1989 മുതൽ തിരുവനന്തപുരത്ത് ‘സ്ത്രീ’ പ്രത്യേക പതിപ്പിന്റെ ചുമതലയിലും തുടർന്ന് തിരുവനന്തപുരം ന്യൂസ്എഡിറ്ററായും പ്രവർത്തിച്ചു. 2008 സെപ്‌തംബറിൽ വിരമിച്ചു. ‘ഇ കെ നായനാരുടെ ഒളിവുകാല ഓർമകൾ’, സ്നേഹിച്ച് മതിയാവാതെ’ എന്നീ പുസ്‌തകങ്ങളും ഏഴ് വിവർത്തന ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി അംഗമാണ്.
എസ്എഫ്ഐയുടെ പ്രഥമ ദേശീയ പ്രസിഡന്റും ചിന്ത പബ്ലിഷേഴ്സ് മുൻ എഡിറ്ററും സിപിഎം നേതാവുമായ പരേതനായ സി. ഭാസ്‌കരനാണ് ഭർത്താവ്. മക്കൾ: മേജർ ദിനേശ് ഭാസ്‌കർ (മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി), പരേതനായ മനേഷ് ഭാസ്‌കരൻ. ശ്രീലേഖ ദിനേശ്, പൊന്നി മനേഷ് എന്നിവരാണ് മരുമക്കൾ.















