ബെംഗളൂരു: കന്നട നടി ശശികലയ്‌ക്കെതിരെ പരാതിയുമായി ഭർത്താവും സംവിധായകനുമായ ടി.ജെ ഹർഷവർധൻ. മാനസിക പീഡനം, ഭീഷണി, പണം കൊള്ളയടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഭാര്യയും സുഹൃത്തായ യൂട്യൂബർ അരുൺകുമാറും ചേർന്ന് തന്നെ മാനസികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നതാണ് പരാതി.
2021-ൽ സിനിമാ ചിത്രീകരണത്തിനിടെയാണ് 37-കാരനായ ഹർഷവർധനും 52-കാരി ശശികലയും പരിചയപ്പെടുന്നത്. ഹർഷവർധൻ സംവിധാനം ചെയ്യുന്ന സിനിമ നിർമിക്കാമെന്ന ശശികലയുടെ വാഗ്ദാനം ഇരുവരും അടുക്കാൻ കാരണമായി. ശശികലയുടെ വിവാഹ വാഗ്ദാനം ഹർഷവർധൻ നിരസിച്ചു. ഇതിന് പിന്നാലെ ശശികല പീഡന പരാതി നൽകി. ഹർഷവർധനെ അറസ്റ്റ് ചെയ്തു. കേസ് ഒത്തുതീർപ്പെന്ന നിലയിലാണ് 2022 മാർച്ചിൽ ഇരുവരും വിവാഹിതരായത്.
അടുത്തകാലത്തായി ശശികലയുടെ സ്വഭാവത്തിൽ മാറ്റം സംഭവിച്ചെന്നും സംവിധായകരും നിർമാതാക്കളും ഉൾപ്പടെ വീട്ടിൽ സന്ദർശനം നടത്താറുണ്ടെന്നും ഹർഷവർധൻ പറയുന്നു. ഇതിനെ ചൊല്ലി ശശികലയുമായി വാക്കുതർക്കത്തിലായി. മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും ഉപദ്രവിച്ചെന്നും ഹർഷവർധൻ പറയുന്നു. ഇയാളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഇൻ്റർനെറ്റിൽ പ്രചരിപ്പിക്കുമെന്നും ശശികല ഭീഷണിപ്പെടുത്തിയതായി പരാതിയിലുണ്ട്.