തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിൽ സർക്കാർ ജീവനക്കാർക്ക് കടുത്ത അവഗണനയെന്ന് കേരള എൻ.ജി.ഒ സംഘ്. 2024 ജൂലൈ മുതൽ ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണവും,19%ക്ഷാമബത്ത കുടിശികയും, പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ബജറ്റ് പ്രഖ്യാപനത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷയോടെ കാത്തിരുന്ന ജീവനക്കാരെ ധനമന്ത്രി നിരാശപ്പെടുത്തിയെന്ന് എൻ.ജി.ഒ സംഘ് ആരോപിച്ചു.
19 ശതമാനം ക്ഷാമബത്ത കുടിശിക നിലവിലുള്ളപ്പോൾ ഒരു ഗഡു മാത്രം പ്രഖ്യാപിച്ച് പൊതുജന സമൂഹത്തെ കബളിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ധനമന്ത്രി നടത്തിയിരിക്കുന്നത്. പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശിക നൽകുമെന്ന് മുൻ വർഷങ്ങളിൽ നൽകിയിരുന്ന അതേ വാഗ്ദാനം ബജറ്റിൽ വീണ്ടും ആവർത്തിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന 2016 ലെ തെരഞ്ഞെടുപ്പ് വാഗ്ദാനം നാളിതുവരെ പാലിക്കാതെ ഇടതു സർക്കാർ ഒളിച്ചുകളി തുടരുകയാണെന്നും പ്രതിനിധികൾ പറഞ്ഞു.
കേന്ദ്ര ബജറ്റിൽ ആദായനികുതി പരിധി 12 ലക്ഷം രൂപയായി ഉയർത്തി സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ള പൊതുസമൂഹത്തെ നരേന്ദ്ര മോദി സർക്കാർ ചേർത്തുപിടിക്കുമ്പോൾ പിണറായി സർക്കാർ സംസ്ഥാനത്തെ സർക്കാർ ജീവനക്കാരെ പൂർണ്ണമായി അവഗണിച്ചിരിക്കുകയാണ്. ജീവനക്കാരുടെ അവകാശങ്ങളും, ആനുകൂല്യങ്ങളും നിഷേധിക്കുന്ന ഇടതു സർക്കാരിന്റെ അധികാര ധാർഷ്ട്യത്തെ ചെറുത്ത് തോൽപ്പിക്കാൻ യോജിച്ച പ്രക്ഷോഭം അനിവാര്യമാണെന്ന് കേരള എൻ.ജി.ഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദൻ, ജനറൽ സെക്രട്ടറി എസ്. രാജേഷ് എന്നിവർ പറഞ്ഞു.















