മാന്നാർ: അങ്കണവാടിയിൽ നിന്നും വാങ്ങിയ കുഞ്ഞുങ്ങൾക്ക് നൽകുന്ന പോഷകാഹരമായ അമൃതം പൊടി പാക്കറ്റിനുള്ളിൽ ചത്തപല്ലി. രണ്ട് ചത്തുണങ്ങിയ പല്ലികളാണ് അമൃതം പൊടിക്കുള്ളിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ 22 ന് ബുധനൂർ പഞ്ചായത്തിൽ നിന്നും അങ്കണവാടികളിലേക്ക് വിതരണം ചെയ്ത അമൃതം പൊടി പായ്‌ക്കറ്റുകളിൽ ഒന്നിലാണ് ചത്ത പല്ലികളെ കണ്ടെത്തിയത്. ഫെബ്രുവരി മാസത്തിൽ നൽകുന്നതിനായി എത്തിച്ചവയാണിവ.
രണ്ടുദിവസം മുൻപാണ് രക്ഷിതാക്കൾ അങ്കണവാടിയിൽ നിന്നും അമൃതം പൊടി പാക്കറ്റുകൾ വാങ്ങുന്നത്. കഴിഞ്ഞ ദിവസം കുട്ടിക്ക് കുറുക്ക് തയാറാക്കാൻ അമൃതം പായ്‌ക്കറ്റ് പൊട്ടിച്ചപ്പോഴാണ് ചത്തുണങ്ങിയ നിലയിൽ രണ്ട് പല്ലികളെ കണ്ടെത്തിയത്. വീട്ടുകാർ ഉടൻ തന്നെ അങ്കണവാടി ടീച്ചറിനെ വിവരമറിയിച്ചു.
ടീച്ചറെത്തി പരിശോധിച്ച ശേഷം സൂപ്പർവൈസറെ വിളിച്ച് കാണിക്കുകയും തുടർനടപടികൾക്കായി സി ഡി പി ഒ യ്‌ക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. അമൃതംഫുഡ് സപ്ലിമെന്റ് യൂണിറ്റ് ഉല്പാദിപ്പിക്കുന്ന അമൃതം ന്യൂട്രിമിക്സാണ് അങ്കണവാടികളിൽ വിതരണം ചെയ്യുന്നത്. മാന്നാർ പഞ്ചായത്ത് കുടുംബശ്രീ സംരംഭമായ അമൃതശ്രീയുടെ കീഴിലാണ് ഉത്പാദനം. രണ്ടുവർഷം മുൻപും സമാനമായ രീതിയിൽ മാന്നാർ പഞ്ചായത്തിലെ തന്നെ മറ്റൊരു അങ്കണവാടിയിൽ നിന്ന് ലഭിച്ച അമൃതം പൊടിയിൽ ചത്ത പല്ലിയുടെ അവശിഷ്ടം കണ്ടെത്തിയിരുന്നു.