പത്തനംതിട്ട: കോന്നി മുറിഞ്ഞകല്ലിൽ 19 കാരി ഗായത്രി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവുമായി രണ്ടാനച്ഛൻ. അമ്മ രാജിക്കൊപ്പം താമസിക്കുന്ന ലോറി ഡ്രെെവറായ ആദർശിനെതിരെയാണ് രണ്ടാനച്ഛൻ ചന്ദ്രശേഖരൻ രംഗത്ത് വന്നിരിക്കുന്നത്. പെൺകുട്ടി മരിച്ച ദിവസം രാവിലെ വരെ ആദർശ് വീട്ടിലുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആദർശ് ഗോവയ്‌ക്ക് പോയെന്നാണ് പറയുന്നത്. ഗായത്രിക്ക് പ്രായത്തിൽ കവിഞ്ഞ പക്വതയുണ്ട്. എന്താണ് നടന്നതെന്ന് അറിയണം. കേസ് പൊലീസ് വിശദമായി അന്വേഷിക്കണമെന്നും ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു.
ഞാനാണ് ഗായത്രിയെ വളർത്തിയത്. എല്ലാം രേഖകളിലും ഗായത്രി ചന്ദ്രശേഖരൻ എന്നാണ് പേര് നൽകിയിരിക്കുന്നത്. എന്നെ വേണ്ടെന്ന് പറഞ്ഞ് കോന്നി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത് രാജിയാണ്. കഴിഞ്ഞ ഒരു വർഷമായി ഇവരുമായി ബന്ധമില്ലെന്നും ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.
അടൂരിലെ ആർമി റിക്രൂട്ട്‌മെന്റ് പരീശീലന കേന്ദ്രത്തിലെ വിദ്യാർത്ഥിയായിരുന്നു ഗായത്രി. അദ്ധ്യാപകന്റെ മാനസിക പീഡനം മൂലമാണ് മകൾ ജീവനൊടുക്കിയതെന്ന ആരോപിച്ച് അമ്മ രാജി രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് രണ്ടാനച്ഛന്റെ വെളിപ്പെടുത്തൽ.















