കൊച്ചി: ചേർത്തലയിലെ വീട്ടമ്മ സജിയുടെ മരണം തലയ്‌ക്ക് പിന്നിലേറ്റ ക്ഷതം കൊണ്ടെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയെന്നു സൂചന. തലയോട്ടിയിൽ പൊട്ടലുകൾ ഉണ്ടായിരുന്നുവെന്നും പോസ്റ്റ്‌മോർട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അമ്മയെ അച്ഛൻ സോണി മർദിച്ച് കൊന്നതാണെന്ന മകളുടെ പരാതിയെ തുടര്‍ന്നാണ് മരിച്ച സജിയുടെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്തത്. അസ്വഭാവികമരണത്തിനു കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി വെന്റിലേറ്ററിൽ ഒരു മാസത്തോളം സജി ചികിത്സയിലായിരുന്നു. ഇവർ ഞായറാഴ്ചയാണ് മരിച്ചത്. സജിക്ക് ഭർത്താവ് സോണിയിൽ നിന്ന് ക്രൂരമായ മർദനമേറ്റെന്ന മകൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്നാണ് പൊലീസ് ഇപ്പോൾ അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പോസ്റ്റ്മോർട്ടത്തിലെ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ഭർത്താവ് സോണിക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തുന്ന കാര്യത്തിൽ പൊലീസ് ഉടന്‍ തീരുമാനമെടുക്കും.
കഴിഞ്ഞ മാസം എട്ടിനായിരുന്നു തലയ്‌ക്ക് ഗുരുതര പരിക്കുകളോടെ ചേർത്തല മുട്ടം സ്വദേശിയായ വി സി സജിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അബോധവസ്ഥയിലായതിനാൽ വെൻ്റിലേറ്ററിലേക്ക് മാറ്റി.പത്തൊൻപതുകാരിയായ മകൾ ആദ്യം ഡോക്ടർമാരോട് പറഞ്ഞത് വീടിനകത്ത് കോണിപ്പടിയിൽ കാൽ വഴുതി വീണ് പരിക്കേറ്റതാണെന്നായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ചികിത്സയിലിരിക്കേ സജി മരിച്ചു. സംസ്ക്കാര ചടങ്ങുകൾക്ക് ശേഷമാണ് മകൾ അമ്മയെ അച്ഛൻ സോണി മർദിച്ചിരുന്ന കാര്യം ബന്ധുക്കളോട് പറഞ്ഞത്. തുടർന്നാണ് ചേർത്തല പൊലീസിൽ പരാതി നൽകിയത്.
സോണിയുടെ സ്ത്രീസൗഹൃദങ്ങൾ ചോദ്യം ചെയ്തതിനായിരുന്നു ക്രൂരമർദനം നടന്നുവെന്നും തല ഭിത്തിയിൽ പിടിച്ചു ഇടിച്ച് ക്രൂരമായി മർദിച്ചുവെന്നുമാണ് മകൾ പരാതിയിൽ പറയുന്നത്.
ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചതു കൊണ്ട് സജിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തിരുന്നില്ല. പരാതി കിട്ടിയപ്പോൾ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തതിന് പിന്നലെയാണ് മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്തത്.















