റോം: ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസനാള രോഗത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതെന്ന് വത്തിക്കാൻ അറിയിച്ചു. റോമിലെ ജെമിലി ആശുപത്രിയിലാണ് മാർപാപ്പ ചികിത്സയിലുള്ളത്.
88-കാരനായ മാർപാപ്പ കഴിഞ്ഞ ഏതാനും നാളുകളായി ബ്രോങ്കൈറ്റിസിന് ചികിത്സയിലാണ്. ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം വിശ്വാസികൾക്കായി പ്രഭാഷണങ്ങൾ നടത്തിയിരുന്നു. നിലവിൽ ആശുപത്രിയിൽ ചികിത്സ തേടിയ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ സഹായിയാകും വായിക്കുക. ശ്വസിക്കുന്നതിനുൾപ്പടെ പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി വിവിധതരത്തിലുള്ള ശ്വാസകോശ രോഗങ്ങൾ മാർപാപ്പ നേരിടുന്നുണ്ട്. മാർപാപ്പയുടെ യൗവന കാലത്ത് ശ്വാസകോശത്തിന്റെ ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടിവന്നിരുന്നു. അതിന് ശേഷം നിരവധി രോഗങ്ങൾ മാർപാപ്പയെ അലട്ടി. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് വീൽചെയറിലാണ് മാർപാപ്പയുടെ സഞ്ചാരം. വീൽചെയറിൽ തുടരുന്നതിനിടെ രണ്ടുതവണ അദ്ദേഹത്തിന് വീണുപരിക്കേൽക്കുകയും ചെയ്തിരുന്നു.















