ഇസ്ലാമാബാദ് : ലഷ്‌കർ-ഇ-ത്വയ്ബ രാഷ്ട്രീയ വിഭാഗം തലവൻ മൗലാന കാഷിഫ് അലിയെ അജ്ഞാതർ വെടിവച്ചു കൊലപ്പെടുത്തി. പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ഇന്ന് രാവിലെയാണ് സംഭവം . സ്വാബിയിലെ വസതിയിൽ വെച്ചാണ് അലിക്ക് വെടിയേറ്റതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് എത്തിയ അജ്ഞാതർ അലിയ്‌ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ രാഷ്‌ട്രീയ വിഭാഗം തലവനാണ് കൊല്ലപ്പെട്ട മൗലാന കാഷിഫ് അലി . 2024 ൽ ലഷ്‌കർ തലവൻ ഹാഫിസ് സയീദ് രൂപീകരിച്ച പിഎംഎംഎൽ നെ നയിക്കുന്നതും അലിയായിരുന്നു.
ഇയാളെ വെടിവച്ച ശേഷം അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മൂന്ന് ലഷ്കർ ഇ തൊയ്ബ തീവ്രവാദികൾ കൊല്ലപ്പെട്ടതായും അതിൽ രണ്ട് പേർ റോഡപകടങ്ങളിൽ മരിച്ചതായും റിപ്പോർട്ടുണ്ട്.മൗലാന കാഷിഫ് അലിയുടെ കൊലപാതകം പാകിസ്ഥാനിൽ വലിയ കോളിളക്കം സൃഷ്ടിച്ചു.
സംഭവത്തിൽ ലഷ്‌കർ ഇ തൊയ്ബയുമായി ബന്ധപ്പെട്ട തീവ്രവാദ സംഘടനകൾ പാകിസ്ഥാൻ സർക്കാരിനെ വിമർശിച്ച് രംഗത്തു വന്നു. മൗലാന കാഷിഫ് അലിയുടെ കൊലയാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അവർ ആവശ്യപ്പെടുന്നുണ്ട്.















