എറണാകുളം: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ്. സിദ്ദിഖിനെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഹോട്ടലിൽ വിളിച്ചുവരുത്തിയത് ദുരുദ്ദേശത്തോടെയെന്ന് കുറ്റപത്രത്തിൽ പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതിന് മുമ്പും യുവതി ലൈംഗികാതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. യുവതിയെ പീഡിപ്പിച്ചുവെന്ന് തെളിയിക്കുന്നതാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്.
2016 ജനുവരി 27-ന് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വച്ചായിരുന്നു പീഡനം. ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂനെത്തിയ നടിയെ സിദ്ദിഖ് ഹോട്ടലിലേക്ക് ക്ഷണിക്കുകയായിരുന്നു. സിദ്ദിഖ് മസ്കറ്റ് ഹോട്ടലിൽ താമസിച്ചതിന് സാക്ഷി മൊഴികളും ഡിജിറ്റൽ തെളിവുകളുമുണ്ട്. കുറ്റകൃത്യം നടക്കുമ്പോൾ യുവതിയോടൊപ്പം കുടുംബവും ഒരു സുഹൃത്തുമുണ്ടായിരുന്നു.
കുറ്റകൃത്യം നടന്ന സമയത്ത് ഉപയോഗിച്ചിരുന്ന മൊബൈൽ ഫാേൺ കൈമാറാൻ പറഞ്ഞെങ്കിലും സിദ്ദിഖ് നൽകിയിരുന്നില്ല. എന്നാൽ പരാതിക്കാരി നൽകിയ ഡിജിറ്റൽ തെളിവുകൾ നിർണായകമായി.
യുവതി ആരോപണം ഉന്നയിച്ച ഫെയ്സ്ബുക്ക് പോസ്റ്റുകളിൽ തന്റെ പേരില്ലെന്ന് സിദ്ദിഖ് പറഞ്ഞിരുന്നു. ബലാത്സംഗത്തിന് ശേഷം യുവതി ഒരു ഡോക്ടറോട് ചികിത്സ തേടിയിരുന്നു. അന്ന് പീഡനത്തെ കുറിച്ച് ഡോക്ടറോട് പറഞ്ഞിരുന്നെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.















