കൊച്ചി: വർണ പൂമ്പാറ്റകളെ പോലെ റാമ്പിൽ ചുവടുവച്ച് കുരുന്നുകൾ. കണ്ടു നിന്നവർക്കും മറക്കാനാവാത്ത നയനമനോഹര കാഴ്ച സമ്മാനിച്ച് ലുലു ഫ്‌ളർ ഫെസ്റ്റിന് സമാപനം. പുഷ്‌പോത്സവത്തിന്റെ സമാപനമായി നടന്ന ലിറ്റിൽ പ്രിൻസ്, ലിറ്റിൽ പ്രിൻസസ് മത്സരത്തിൽ 59കുട്ടികളാണ് പങ്കെടുത്തത്. പൂക്കളിൽ തിളങ്ങിയ കൊച്ചു സുന്ദരികളേയും സുന്ദരന്മാരേയും ഫാഷൻ ഷോ കാണാനെത്തിയ കാണികളും ഏറ്റെടുത്തു. ചിലർ ചിരിച്ചും കളിച്ചും, മാതാപിതാക്കളെ കാണാതെ കരഞ്ഞും, ജഡ്ജസിനെ ചിരിപ്പിച്ചും റാമ്പിലെത്തി.
ലിറ്റിൽ പ്രിൻസായി എറണാകുളം വടുതല സ്വദേശികളായ ഷിജിൻ ജോസഫ്- ഫെനീറ്റ ദമ്പതികളുടെ മകൻ ജോർദനെയും ലിറ്റിൽ പ്രിൻസസായി തൃശൂർ സ്വദേശികളായ അനൂപ് കുമാർ, രമ്യ അനൂപ് ദമ്പതികളുടെ മകൾ ലക്ഷ്മിയെയും തിരഞ്ഞെടുത്തു. സിനിമാ താരങ്ങളായ മീനാക്ഷി, ലയ മാമൻ, ഐശ്വര്യ എ എന്നിവരടങ്ങിയ മൂന്നംഗ ജൂറിയായിരുന്നു വിധി കർത്താക്കൾ. വിവിധ ഘട്ടങ്ങളായുള്ള റാമ്പ് വോക്കിന് ശേഷമാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.
വിജയികൾക്ക് സിനിമാ താരങ്ങളായ കുഞ്ചാക്കോ ബോബനും പ്രിയമണിയും ചേർന്ന് പ്രശസ്തി ഫലകവും കാഷ് അവാർഡും സമ്മാനിച്ചു. ചടങ്ങിൽ ലുലുമാൾ ജനറൽ മാനേജർ വിഷ്ണു രഘുനാഥ്, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്, ലുലുഹൈപ്പർ ജനറൽ മാനേജർ ജോ പൈനേടത്ത്, മൂഹമ്മദ് യൂനസ്, ഓപ്പറേഷൻസ് മാനേജർ ഒ. സുകുമാരൻ, സെക്യൂരിറ്റി മാനേജർ കെ.ആർ. ബിജു, ജൂനിയർ കില്ലർ സ്റ്റോർ മാനേജർ വി.എസ്. സുനിൽ തുടങ്ങിയവർ പങ്കെടുത്തു.















