ന്യൂഡൽഹി : ഹൈക്കോടതി ജഡ്ജിക്കെതിരായ അഴിമതി കേസിൽ ലോക്പാൽ പുറപ്പെടുവിച്ച ഉത്തരവിന് സുപ്രീം കോടതി ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചു.വളരെ അസ്വസ്ഥപ്പെടുത്തുന്നതാണ് ലോക്പാല്‍ ഉത്തരവെന്ന് കോടതി അഭിപ്രായപ്പെട്ടു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന കാര്യമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍, ലോക്പാല്‍ രജിസ്ട്രാര്‍, സിറ്റിങ് ഹൈക്കോടതി ജഡ്ജിക്കെതിരെ പരാതി നല്‍കിയ വ്യക്തി എന്നിവര്‍ക്ക് സൂപ്രീംകോടതി നോട്ടീസ് അയച്ചു.
ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ നേതൃത്വത്തിൽ , ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് അഭയ് എസ് ഓഖ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ചിന്റേതാണ് നടപടി.
ആരോപണ വിധേയനായ ജഡ്ജിയുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. പരാതി രഹസ്യമായി സൂക്ഷിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. 2013 ലെ ലോക്പാല്‍, ലോകായുക്ത നിയമത്തിന്റെ പരിധിയില്‍ ഹൈക്കോടതി ജഡ്ജി ഒരിക്കലും വരില്ലെന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
ഹൈക്കോടതി ജഡ്ജിമാർക്ക് എതിരായ പരാതി പരിഗണിക്കാൻ തങ്ങൾക്ക് അധികാരം ഉണ്ടെന്ന് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ലോക്പാലിന്റെ ഫുൾ ബെഞ്ച് ജനുവരിയിൽ ഉത്തരവ് ഇറക്കിയിരുന്നു. ഹൈക്കോടതി ജഡ്ജിമാർ പൊതു പ്രവർത്തകർ എന്ന നിർവചനത്തിന്റെ പരിധിയിൽ വരുമെന്നും, അതിനാൽ 2013 ലോക്പാൽ, ലോകായുക്ത നിയമത്തിന്റെ അടിസ്ഥാനത്തിൽ ജഡ്ജിമാർക്ക് എതിരായ പരാതികൾ പരിഗണിക്കാൻ അധികാരം ഉണ്ടെന്നുമായിരുന്നു ലോക്പാൽ വിധി.
ഒരു സ്വകാര്യ കമ്പനിക്കെതിരായ കേസിൽ കമ്പനിക്ക് അനുകൂലമായി പ്രവർത്തിക്കാൻ ഒരു ഹൈക്കോടതി ജഡ്ജി മറ്റൊരു ഹൈക്കോടതി ജഡ്ജിയെയും സംസ്ഥാനത്തെ ഒരു അഡീഷണൽ ജില്ലാ ജഡ്ജിയെയും സ്വാധീനിച്ചതായി ആരോപിച്ച് ലോക്പാലിൽ സമർപ്പിക്കപ്പെട്ട പരാതികളാണ് കേസിന് ആധാരം.
അഭിഭാഷകനായി ജോലി ചെയ്തിരുന്ന സമയത്ത്, ആരോപണവിധേയനായ ഹൈക്കോടതി ജഡ്ജി ബന്ധപ്പെട്ട കമ്പനിയുടെ കേസുകൾ കൈകാര്യം ചെയ്തിരുന്നതായും അദ്ദേഹം മറ്റൊരു ഹൈക്കോടതി ജഡ്ജിയെയും ഒരു അഡീഷണൽ ജില്ലാ ജഡ്ജിയെയും സമീപിച്ചതായും ഹർജിക്കാരൻ സമർപ്പിച്ച പരാതിയിൽ ആരോപിക്കുന്നു.
കേസ് സ്വമേധയാ പരിഗണിച്ച സുപ്രീം കോടതി, ലോക്പാൽ ഉത്തരവിന് ഇടക്കാല സ്റ്റേ ഏർപ്പെടുത്തി. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് ഇത് പ്രധാനപ്പെട്ട ഒരു കേസാണെന്ന് ചൂണ്ടിക്കാട്ടി ജഡ്ജിമാർ വാദം കേൾക്കൽ മാറ്റി.















