തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച തലസ്ഥാനത്തെ കൂട്ടകൊലപാതകത്തിൽ പ്രതി അഫാന്റെ മൊഴിയിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്. സംഭവത്തിൽ പ്രതി പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും കൊലപാതകത്തിന്റെ യഥാർത്ഥ കാരണത്തിൽ വ്യക്തതയില്ലെന്നും പൊലീസ് പറഞ്ഞു. സാമ്പത്തിക ബാധ്യതയാണ് കൂട്ടക്കൊലയിലേക്ക് നയിച്ചതെന്ന പ്രതിയുടെ മൊഴി ഉദ്യോഗസ്ഥർ വിശ്വാസത്തിലെടുത്തില്ല.
എലിവിഷം കഴിച്ചതിനിടെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന അഫാന്റെ മൊഴി മജിസ്‌ട്രേറ്റ് കഴിഞ്ഞ ദിവസം രാത്രി രേഖപ്പെടുത്തിയിരുന്നു. പിതാവിന് 75 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നും ഇതിനെ ചൊല്ലി വീട്ടിലുണ്ടയ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് അഫാൻ പറയുന്നത്. വിദേശത്ത് സ്പെയര്‍പാര്‍ട്സ് കടയുള്ള പിതാവിന്‍റെ ബിസിനസ് തകര്‍ന്നതാണ് കടബാധ്യതയ്‌ക്ക് കാരണമെന്നുമാണ് പ്രതിയുടെ മൊഴി.
സാമ്പത്തിക ബാധ്യതകൾ നിൽനിൽക്കേ പെൺസുഹൃത്ത് ഫർസാനയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരുന്നതിനെപ്പറ്റി തർക്കമുണ്ടായെന്നും കടം വീട്ടാൻ ബന്ധുക്കളിൽ നിന്നും സഹായമൊന്നും ലഭിച്ചില്ലെന്നും പ്രതി പറഞ്ഞു. അഫാന്റെ അമ്മയുമായാണ് ആദ്യം തർക്കമുണ്ടാകുന്നത്. ഇതിനുപിന്നാലെയാണ് കൂട്ടക്കൊല നടത്തിയത്. നാട്ടിലടക്കം പലരിൽ നിന്നായി കടം വാങ്ങിയിട്ടുണ്ട്. സാമ്പത്തിക ബാധ്യത കാരണം ജീവിക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് എല്ലാവരെയും കൊന്ന് ജീവനൊടുക്കാൻ തീരുമാനിച്ചത്. താൻ മരിച്ചാൽ കാമുകി തനിച്ചാകും എന്ന ചിന്തയാണ് ഫർസാനയുടെ കൊലപാതകത്തിലേക് നയിച്ചതെന്നും പ്രതി പൊലീസിന് മൊഴി നൽകി. അതേസമയം വെട്ടേറ്റ മാതാവ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
വെഞ്ഞാറമൂട് പേരുമല സ്വദേശിയായ 23കാരൻ അഫാൻ തിരുവനന്തപുരത്ത് വെഞ്ഞാറമൂടും മറ്റു രണ്ടിടങ്ങളിലുമായി സ്വന്തം കുടുംബത്തിലെ അഞ്ചുപേരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. യുവാവിന്‍റെ പിതാവിന്‍റെ മാതാവ് സൽമാ ബീവി, പ്രതിയുടെ അനുജൻ അഹസാൻ (13), പെണ്‍സുഹൃത്ത് ഫര്‍സാന (19), പിതാവിന്‍റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്‍റെ ഭാര്യ ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ടത്.