ഭോപ്പാൽ: ലോകം മുഴുവൻ രാജ്യത്തിന്റെ വളർച്ചയിൽ ശുഭാപ്‌തി വിശ്വാസം പുലർത്തുന്നുവെന്ന് പ്രധാനമന്ത്ര നരേന്ദ്രമോദി. 2025 ലെ ആദ്യ 50 ദിവസങ്ങളിൽ ഇന്ത്യ അതിവേഗ വളർച്ച കൈവരിച്ചുവെന്നും ലോകബാങ്കിന്റെ പ്രവചനമനുസരിച്ച്, വർഷങ്ങളോളം അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭോപ്പാലിൽ നടന്ന ആഗോള നിക്ഷേപക ഉച്ചകോടി (ജിഐഎസ്) 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദശകത്തിൽ ഇന്ത്യ ഊർജ്ജ മേഖലയിൽ അഭൂതപൂർവമായ വളർച്ച കൈവരിച്ചു, പുനരുപയോഗ ഊർജ്ജ മേഖലയിൽ 70 ബില്യൺ ഡോളറിലധികം നിക്ഷേപിച്ചു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ശുദ്ധമായ ഊർജ്ജ മേഖലയിൽ ഒരു ദശലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “തെരഞ്ഞെടുപ്പ് സമയത്ത്, മൂന്നാം ടേമിൽ നമ്മൾ മൂന്നിരട്ടി വേഗത്തിൽ പ്രവർത്തിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു. 2025 ലെ ആദ്യ 50 ദിവസങ്ങളിൽ തന്നെ ഈ വേഗത നമ്മൾ കണ്ടു കഴിഞ്ഞു. ലോകം മുഴുവൻ ഇന്ത്യയെക്കുറിച്ച് ശുഭാപ്തിവിശ്വാസത്തിലാണ്, മോദി പറഞ്ഞു.
“ഇന്ത്യ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി തുടരുമെന്ന് ലോകബാങ്ക് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഒരു യുഎൻ സംഘടന ഇന്ത്യയെ സൗരോർജ്ജ സൂപ്പർ പവറായി പ്രഖ്യാപിച്ചു. ആഗോള എയ്‌റോസ്‌പേസ് സ്ഥാപനങ്ങൾക്ക് ഇന്ത്യ ഒരു മികച്ച വിതരണ ശൃംഖലയായി എങ്ങനെ ഉയർന്നുവരുന്നുവെന്ന് ഒരു പുതിയ റിപ്പോർട്ട് വെളിപ്പെടുത്തി. ആഗോള വിതരണ ശൃംഖലയിലെ വെല്ലുവിളികൾക്കുള്ള പരിഹാരമായിട്ടാണ് ഈ സ്ഥാപനങ്ങൾ ഇന്ത്യയെ കാണുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു
രണ്ട് ദിവസത്തെ ഉച്ചകോടിയിൽ 60-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും 300 പ്രമുഖ വ്യവസായികളും നയരൂപീകരണ വിദഗ്ധരും പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിയുടെ ആദ്യ ദിവസം തന്നെ 22.50 ലക്ഷം കോടി രൂപയുടെ ധാരണാപത്രങ്ങൾ ഒപ്പുവച്ചു.















