കണ്ണൂര്‍: ചെറിയനാട് ഭാസ്‌കരകാരണവര്‍ വധക്കേസ് പ്രതി ഷെറിനെതിരെ വീണ്ടും കേസ്. ജയിലിൽ വിദേശ വനിതയെ ആക്രമിച്ചെന്ന കുറ്റത്തിനാണ് കേസ്. നൈജീരിയൻ പൗരയായ കെയിൻ സിംപോ ജൂലിയെ ആണ് ആക്രമിച്ചത്. സഹതടവുകാരി ഷബ്ന എന്ന സ്ത്രീയാണ് രണ്ടാം പ്രതി.
കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുടിവെള്ളം എടുക്കാന്‍ പോയ തടവുകാരിയെ ഷെറിനും മറ്റൊരു തടവുകാരിയും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് കേസ്. ഷെറിന് ശിക്ഷാ ഇളവ് നല്‍കാന്‍ മന്ത്രിസഭ തീരുമാനം എടുത്തതിനു പിന്നാലെയാണ് പുതിയ കേസ്.
കണ്ണൂര്‍ വനിതാ ജയിലിലാണ് നിലവിൽ ഷെറിൻ ഉള്ളത്. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടിവെള്ളം എടുക്കാന്‍ പോയ തടവുകാരിയായ വിദേശ വനിത ജൂലിയെ ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്‌നയും ചേര്‍ന്ന് മര്‍ദ്ദിച്ചു. ഷെറിന്‍ പിടിച്ചു തള്ളുകയും ഷബ്‌ന അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.
ഭാസ്‌കര കാരണവര്‍ വധക്കേസില്‍ 14 വര്‍ഷം തടവുശിക്ഷ പൂര്‍ത്തിയാക്കിയെന്നു പറഞ്ഞു പ്രതി ഷെറിന് ശിക്ഷാ ഇളവ് നല്‍കിയ മന്ത്രിസഭാ തീരുമാനം വിവാദമായിരുന്നു. ഷെറിന് മാനസാന്തരം വന്നെന്നും നല്ല നടപ്പെന്നും വിലയിരുത്തിയായിരുന്നു ജയില്‍ ഉപദേശക സമിതിയുടെ തീരുമാനം. 20 വര്‍ഷത്തിലേറെ ശിക്ഷ അനുഭവിച്ച രോഗികളായവര്‍ വരെ ജയിലുകളിലുള്ളപ്പോഴായിരുന്നു ഈ ശിക്ഷാ ഇളവ്.
തന്റെ വഴിവിട്ട ബന്ധം കണ്ടുപിടിച്ചതിനെത്തുടര്‍ന്നാണ് ഭര്‍തൃപിതാവിനെ ഷെറിന്‍ കൊലപ്പെടുത്തിയത് 2009 നവംബര്‍ എട്ടിനാണ്. ചെങ്ങന്നൂര്‍ സ്വദേശി ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയത് മകന്റെ ഭാര്യയായിരുന്ന ഷെറിനും കാമുകനും ചേര്‍ന്നാണ്. മാവേലിക്കര അതിവേഗ കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവെച്ചു.















