ശാസ്ത്രജ്ഞർക്കിടയിലും സയൻസ് ഫിക്ഷൻ പ്രേമികൾക്കിടയിലും ജനപ്രീതി നേടിയ ആശയമാണ് ടൈം ട്രാവൽ. ശാസ്ത്രത്തിന്റെ കണ്ണിൽ അസംഭവ്യമാണെങ്കിലും ടൈം ട്രൈവൽ എന്ന ആശയം ജനിപ്പിക്കുന്ന കൗതുകമേറെയാണ്. ഒരാൾക്ക് വർത്തമാനകാലത്ത് മാത്രമേ ജീവിക്കാൻ സാധിക്കൂവെന്നിരിക്കെ, ഭാവിയിലേക്കും ഭൂത കാലത്തേക്കും സഞ്ചരിച്ച് ജീവിക്കുകയെന്നതാണ് ടൈം ട്രാവൽ മുന്നോട്ടുവെക്കുന്ന ആശയം. ടൈം ട്രാവൽ ചെയ്ത് തിരിച്ചുവന്നവർ ഭാവിയിൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംവദിക്കുന്നതും ദോഷകരമായ കാര്യങ്ങൾ തടയാൻ പോകുന്നതുമെല്ലാം ടൈം ട്രാവൽ സിനിമകളിലൂടെ നാം കണ്ടിരിക്കാം. എന്നാലിപ്പോൾ എൽവിസ് തോംസൺ എന്നയാൾ അവകാശപ്പെടുന്നതും ഇതുതന്നെയാണ്.
താനൊരു ടൈം ട്രാവലർ ആണെന്നും ഭാവിയിലൂടെ സഞ്ചരിച്ചാണ് തിരിച്ചുവന്നതെന്നും എൽവിസ് അവകാശപ്പെടുന്നു. അതുകൊണ്ട് 2025ൽ സംഭവിക്കാൻ പോകുന്ന ദുരന്തങ്ങൾ എന്തെല്ലാമാണെന്ന് തനിക്കറിയാമെന്നാണ് എൽവിസിന്റെ അവകാശവാദം. ഇൻസ്റ്റഗ്രാമിൽ എൽവിസ് പങ്കുവച്ച വീഡിയോയിൽ ഇക്കൊല്ലം സംഭവിച്ചേക്കാവുന്ന ദുരന്തങ്ങളുടെ തീയതിയടക്കമാണ് വിശദമാക്കുന്നത്.
ഏപ്രിൽ ആറിന് 1,046 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് യുഎസിലെ ഒക്ലഹോമ നഗരത്തെ വിഴുങ്ങുമെന്നാണ് എൽവിസിന്റെ പ്രവചനം. മെയ് 27ന് അമേരിക്കയിൽ രണ്ടാം ആഭ്യന്തരയുദ്ധം ഉടലെടുക്കും. യുഎസിൽ നിന്ന് ടെക്സാസ് വിഭജിക്കപ്പെടും. ന്യൂക്ലിയർ ആയുധങ്ങൾ ഉപയോഗിക്കും. സെപ്റ്റംബർ ഒന്നിന് ചാമ്പ്യൻ എന്ന് പേരുള്ള അന്യഗ്രഹജീവി ഭൂമിയിൽ നിന്ന് 12,000 മനുഷ്യരെ മറ്റൊരു ഗ്രഹത്തിലേക്ക് കടത്തിക്കൊണ്ടുപോകും.
സെപ്റ്റംബർ 19ന് അമേരിക്കയിലെ കിഴക്കൻ തീരത്ത് കൊടുങ്കാറ്റ് അലയടിക്കും. നവംബർ മൂന്നിന് പസഫിക് സമുദ്രത്തിൽ വലിയൊരു ജീവി പ്രത്യക്ഷപ്പെടും. ഇതിന് നീലത്തിമിംഗലത്തേക്കാൾ ആറിരട്ടി വലിപ്പമുണ്ടാകും, സെറീൻ ക്രൗൺ എന്നാണ് ഈ ജീവിക്ക് പേരിടുകയെന്നും എൽവിസ് പറഞ്ഞു.
26 മില്യൺ ആളുകളാണ് എൽവിസിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ കണ്ടത്. എൽവിസിന്റെ അഭിപ്രായപ്രകടനത്തെക്കുറിച്ച് വിവിധ തരത്തിലുള്ള കമന്റുകളും രൂപപ്പെട്ടു. ചിലർ എൽവിസിനെ പരിഹസിച്ചപ്പോൾ മറ്റ് ചിലർ ചീത്തവിളിച്ചു. രണ്ട് മാസം മുൻപായിരുന്നു എൽവിസ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.















