ന്യൂഡൽഹി: മണിപ്പൂരിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രത്യേകം യോഗം വിളിച്ചുചേർത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപ്പൂരിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനാണ് അമിത് ഷായുടെ നേതൃത്വത്തിൽ യോഗം ചേരുന്നത്. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ആക്രമണങ്ങളുടെയും രാഷ്‌ട്രീയ അസ്ഥിരതയുടെയും പശ്ചാത്തലത്തിൽ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് രാജിവച്ചതിനെ തുടർന്നാണ് അടിയന്തരയോഗം ചേരാൻ തീരുമാനിച്ചത്.
സംസ്ഥാനത്ത് ക്രമസമാധാനം കൊണ്ടുവരുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ യോഗത്തിൽ ചർച്ചയാകും. നിലവിലുള്ള വെല്ലുവിളികളെയും പ്രതിരോധ നടപടികളെയും കേന്ദ്രീകരിച്ചായിരിക്കും യോഗം നടത്തുക. പൊതുജനസുരക്ഷ ഉറപ്പാക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധത യോഗം വിലയിരുത്തും.
കഴിഞ്ഞ വർഷം നവംബറിലും മണിപ്പൂരിലെ നിലവിലെ സുരക്ഷാ സ്ഥിതി വിലയിരുത്തുന്നതിനായി ഡൽഹിയിൽ മുതിർന്ന ഉദ്യോഗസ്ഥരുമായി അമിത് ഷാ ഉന്നതതല അവലോകന യോഗം വിളിച്ചിരുന്നു. യോഗത്തിൽ ക്രമസമാധാനം നിലനിർത്താൻ കേന്ദ്ര സായുധ പൊലീസ് സേനകൾക്കും സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥർക്കും അമിത് ഷാ നിർദേശം നൽകിയിരുന്നു.
മണിപ്പൂർ ഗവർണറുടെ റിപ്പോർട്ട് പ്രകാരം ഫെബ്രുവരി 13-ന് മണിപ്പൂരിൽ
രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നു. ബിരേൻ സിംഗ് രാജിവച്ചതിന് പിന്നാലെയായിരുന്നു രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയത്.















