തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് തുടക്കം. ഇന്ന് മുതൽ 26 വരെ 10 ദിവസങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. രാവിലെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുന്നത്. ഉച്ചയ്‌ക്ക് ശേഷമായിരിക്കും രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷ.
സംസ്ഥാനത്ത് 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഗൾഫിലെ ഏഴ് കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർത്ഥികളാണ് റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതുന്നത്. ഗൾഫ് മേഖലയിൽ നിന്ന് 682 കുട്ടികളും ലക്ഷദ്വീപ് മേഖലയിൽ 447 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്.
മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം കുട്ടികൾ പരീക്ഷ എഴുതുന്നത്. ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതുന്നത് ആലപ്പുഴയിലാണ്. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷങ്ങൾ 26-ന് അവസാനിക്കും. 4,44,693 വിദ്യാർത്ഥികളാണ് പ്ലസ്ടു പരീക്ഷ എഴുതുന്നത്.
ഏപ്രിൽ മൂന്ന് മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യനിർണയം നടക്കും. സംസ്ഥാനത്തുടനീളം 72 കേന്ദ്രീകൃത ക്യാമ്പുകളിലായാണ് മൂല്യനിർണയം നടക്കുന്നത്. ആദ്യ ഘട്ടം ഏപ്രിൽ 21-ന് അവസാനിക്കും. രണ്ടാം ഘട്ടം 21-ന് തുടങ്ങി 26-ന് അവസാനിക്കും.















