ന്യൂഡൽഹി: ഹൈഡ്രജന്റെ കരുത്തിൽ കുതിക്കാൻ ഇന്ത്യൻ റെയിൽവെ ഒരുങ്ങി. മാർച്ച് 31-ഓടെ ഹരിയാനയിലെ ജിന്ദ്-സോണിപത്ത് റൂട്ടിൽ ട്രെയിൻ ഓടിത്തുടങ്ങുമെന്നാണ് റിപ്പോർട്ട്. റെയിൽവേ ഗതാഗതം ഡീസലിൽ നിന്ന് ഇലക്ട്രിക് എഞ്ചിനുകളിലേക്ക് മാറിയതിന് ശേഷമുള്ള സുപ്രധാന ചുവടുവെപ്പാണിത്. നിലവിൽ നാല് രാജ്യങ്ങളിൽ മാത്രമാണ് ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്നത്. ഈ മാസം അവസാനത്തോടെ പട്ടികയിൽ ഇന്ത്യയും ഇടം പിടിക്കും.
ട്രെയിനിന് മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാകും. ആറ് ബോഗുകളുള്ള ട്രെയിനിന് 2,638 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും ഹൈഡ്രജൻ സിലിണ്ടറുകൾ സൂക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത മൂന്ന് പ്രത്യേക കോച്ചുകളും ഇന്ധന സെൽ കൺവെർട്ടറുകൾ, ബാറ്ററികൾ, എയർ റിസർവോയറുകൾ തുടങ്ങിയ നൂതന സംവിധാനങ്ങളും ട്രെയിനിൽ സജ്ജീകരിച്ചിട്ടുണ്ട്.
“ഹൈഡ്രോജൻ ഫോർ ഹെറിറ്റേജ്”എന്ന പദ്ധതിയുടെ ഭാഗമായി പൈതൃക- മലയോര റൂട്ടുകളിലിലായി 35 ട്രെയിനുകളാണ് അവതരിപ്പിക്കുന്നത്. ഒരു ഹൈഡ്രജൻ ട്രെയിൻ സർവ്വീസ് ആരംഭിക്കാൻ 150 കോടി രൂപയോളം ചെലവ് വരും. ഇതിൽ 70 കോടി അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടിയാണ്. കാർബൺ രഹിതം, ഉയർന്ന ഊർജ്ജ കാര്യക്ഷമത, മെയ്ന്റനൻസ് കുറവ്, ശബ്ദരഹിതം എന്നിവ ഇതിന്റെ സവിശേഷതകളാണ്. ലോകത്തിലെ ഏറ്റവും നീളം കൂടിയതും ഏറ്റവും കൂടുതൽ പവർ ഉള്ളതുമായി ഹൈഡ്രജൻ ട്രെയിനുകളിൽ ഒന്നായിരിക്കും ഇന്ത്യയിലത്.















