ഇസ്‌ലാമാബാദ്: ലഷ്‌കർ-ഇ-തൊയ്ബയുടെ മോസ്റ്റ് വാണ്ടഡ് ഭീകരൻ അബു ഖത്തൽ കഴിഞ്ഞ ദിവസം രാത്രി പാകിസ്ഥാനിൽ കൊല്ലപ്പെട്ടു. ഭീകര സംഘടനയുടെ പ്രധാന പ്രവർത്തകനായ ഖത്തൽ ജമ്മു കശ്മീരിൽ ഒന്നിലധികം ആക്രമണങ്ങൾ ആസൂത്രണം ചെയ്തയാളാണ്.
26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയാണ് അബു ഖത്തൽ. ജൂൺ 9 ന് ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന് നേരെയുണ്ടായ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചു. ഖത്തലിന്റെ നേതൃത്വത്തിലാണ് ആക്രമണം ആസൂത്രണം ചെയ്തത്.
2023-ലെ രജൗരി ഭീകരാക്രമണത്തിലും അബു ഖത്തലിന് പങ്കുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി (NIA) കുറ്റപത്രത്തിൽ പരാമർശിച്ചിട്ടുണ്ട്. 2023 ജനുവരി 1 ന്, രജൗറിയിലെ ധാൻഗ്രി ഗ്രാമത്തിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ജമ്മു കശ്മീരിലെ നിരവധി ഭീകരാക്രമണങ്ങളിൽ അബു ഖത്തലിന്റെ പങ്കിനെക്കുറിച്ച് സൈന്യം ഉൾപ്പെടെ നിരവധി സുരക്ഷാ ഏജൻസികൾ നിരീക്ഷിച്ചുവരികയായിരുന്നു.















