കോഴിക്കോട്: താമരശ്ശേരിയില്‍ നിന്ന് കാണാതായ പതിമൂന്നു വയസ്സുകാരിയെ നാട്ടിലെത്തിച്ചു. ബെംഗളൂരുവില്‍ നിന്നു കണ്ടെത്തിയ കുട്ടിയെ താമരശ്ശേരി പൊലീസ് ബെംഗളൂരുവിലെത്തി തിരികെയെത്തിക്കുകയായിരുന്നു. കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന ബന്ധുവായ മുഹമ്മദ് അജ്‌നാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടിയെ ഇന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും യുവാവിന് മേല്‍ എന്തെങ്കിലും വകുപ്പുകള്‍ ചുമത്തണോ എന്നകാര്യത്തില്‍ തീരുമാനമെടുക്കുക.
പരീക്ഷയ്‌ക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ പെണ്‍കുട്ടിയെ കാണാതായത് മാര്‍ച്ച് പതിന്നൊന്ന് മുതലായിരുന്നു . പെണ്‍കുട്ടി. രാത്രി വൈകിയും പെണ്‍കുട്ടി മടങ്ങിയെത്താതായതോടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. മാര്‍ച്ച് പതിനാലിന് പെണ്‍കുട്ടിയും ബന്ധുവായ യുവാവും തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജില്‍ എത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തിരിച്ചറിയല്‍ രേഖ ഇല്ലാത്തതിനാല്‍ ഇവിടെ റൂം നല്‍കിയിരുന്നില്ല. പിന്നീട് വാര്‍ത്ത വന്നപ്പോൾ കുട്ടിയെ തിരിച്ചറിഞ്ഞ ലോഡ്ജിലെ ജീവനക്കാരന്‍ സിസിടിവി ദൃശ്യം പൊലീസിന് കൈമാറുകയായിരുന്നു.