ഐപിഎല്ലിൽ ഏപ്രിൽ 6 ന് നടത്താൻ നിശ്ചയിച്ചിരുന്ന ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം പുനക്രമീകരിക്കാൻ സാധ്യത. സിറ്റി പൊലീസ് സുരക്ഷാ അനുമതി നൽകാത്തതിനാലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഹോം മത്സരം മാറ്റിവെക്കുന്നത്. രാമനവമി ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള സുരക്ഷാ പ്രശനങ്ങൾ നിലനിൽക്കുന്നതിനാലാണ് ഐപിഎൽ മത്സരത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം നില നിൽക്കുന്നത്.
രാമാനവമി ദിനത്തിൽ പശ്ചിമ ബംഗാളിൽ 20,000 ത്തിലധികം ഘോഷയാത്രകൾ നടക്കുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ച സിറ്റി പോലീസുമായി രണ്ട് റൗണ്ട് ചർച്ചകൾ നടത്തിയ ശേഷം, മത്സരത്തിന് അധികാരികൾ “അനുമതി നൽകിയിട്ടില്ല” എന്ന് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ (സിഎബി) പ്രസിഡന്റ് സ്നേഹാശിഷ് ഗാംഗുലി സ്ഥിരീകരിച്ചു.
“മതിയായ സുരക്ഷ നൽകാൻ കഴിയില്ലെന്ന് അവർ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പൊലീസ് സംരക്ഷണം ഇല്ലെങ്കിൽ, 65,000 പേരടങ്ങുന്ന കണികളുടെയും കളിക്കാരുടെയും സുരക്ഷാ ഉറപ്പുവരുത്തുക അസാധ്യമാകും,” സ്നേഹാശിഷ് പറഞ്ഞു. കഴിഞ്ഞ സീസണിൽ, രാമനവമി ദിനത്തിലെ സുരക്ഷാ കാരണങ്ങളാൽ കെകെആറും രാജസ്ഥാൻ റോയൽസും തമ്മിലുള്ള ഐപിഎൽ മത്സരവും പുനഃക്രമീകരിച്ചിരുന്നു.
അതേസമയം 2025 ലെ ഐപിഎൽ സീസണിന് മാർച്ച് 22 ന് ഈഡൻ ഗാർഡൻസിൽ നടക്കുന്ന വർണാഭമായ ഉദ്‌ഘാടന ചന്ദഗുകളോടെ തുടക്കമാകും. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കെകെആർ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. 5 മിനിറ്റ് നീണ്ടുനിൽക്കുന്ന ഉദ്ഘാടന ചടങ്ങിൽ പ്രശസ്ത ഗായിക ശ്രേയ ഘോഷാലും നടി ദിഷ പടാനിയും സംഗീത നൃത്ത വിരുന്നൊരുക്കും. ഐസിസി ചെയർമാൻ ജയ് ഷായും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുക്കും.