ന്യൂഡൽഹി: ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നിന്നും കണക്കിൽപ്പെടാത്ത വൻതുക കണ്ടെത്തിയ സംഭവത്തിൽ നടപടിയുമായി സുപ്രീം കോടതി കൊളീജിയം. യശ്വന്ത് വർമ്മയെ ഡൽഹി ഹൈക്കോടതിയിൽ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയക്കാനാണ് കൊളീജിയം ശുപാർശ. തീപിടിത്തുമുണ്ടതിനെത്തുടർന്ന് തീയണയ്‌ക്കാനെത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരാണ് ജഡ്ജിയുടെ വസതിയിൽ നിന്നും വൻതോതിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയത്.
കഴിഞ്ഞ ആഴ്ചയിലെ ഹോളി ആഘോഷ സമയത്തായിരുന്നു സംഭവം. ജസ്റ്റിസ് യശ്വന്ത് വർമ്മ നഗരത്തിൽ ഇല്ലാതിരുന്ന സമയത്താണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ തീപിടുത്തമുണ്ടായത്. തുടർന്ന് കുടുംബാംഗങ്ങൾ അഗ്നിശമന സേനയെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. തീ അണച്ച ശേഷം, ബംഗ്ലാവിന്റെ വിവിധ മുറികളിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ പണം കണ്ടെത്തിയതായി അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു.
വിവരം ലഭിച്ചതിനെത്തുടർന്ന്, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സിജെഐ) സഞ്ജീവ് ഖന്ന കൊളീജിയം യോഗം വിളിച്ചുചേർത്തു. ജസ്റ്റിസ് യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരികെ സ്ഥലം മാറ്റാൻ ഏകകണ്ഠമായി തീരുമാനിച്ചു. മുമ്പ് 2021 ഒക്ടോബർ വരെ അലഹബാദിലാണ് ജഡ്ജി സേവനമനുഷ്ഠിച്ചിരുന്നത്. യശ്വന്ത് വർമ്മയ്‌ക്കെതിരെ അന്വേഷണം ആരംഭിക്കുന്നതിനെക്കുറിച്ചും ഇംപീച്ച്‌മെന്റ് നടപടികൾ തുടങ്ങുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നുവരികയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. ജസ്റ്റിസ് സ്വമേധയാ രാജിവയ്‌ക്കണമെന്ന് കൊളീജിയത്തിലെ ചില ജഡ്ജിമാർ ആവശ്യപ്പെട്ടിട്ടുണ്ട്.















