ടെൽഅവീവ്: ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസിന്റെ മുതിർന്ന രാഷ്‌ട്രീയ നേതാവ് ഇസ്മായിൽ ബർഹൂം കൊല്ലപ്പെട്ടു. തെക്കൻ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ നാസർ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. ഖാൻ യൂനിസിലെ ആശുപത്രിയുടെ സർജിക്കൽ കെട്ടിടത്തിൽ വലിയ തീപിടുത്തമുണ്ടായതായും നിരവധി പേർക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.
ഹമാസിന്റെ പോളിറ്റ് ബ്യൂറോ അംഗമായ ഇസ്മായിൽ ബർഹൂം ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹമാസുമായി ബന്ധപ്പെട്ട ഷെഹാബ് വാർത്താ ഏജൻസിയും സ്ഥിരീകരിച്ചു. ആശുപത്രിയിൽ നിന്ന് പ്രവർത്തിക്കുന്ന ഹമാസ് തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ബർഹൂം ഖാൻ യൂനിസ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് ഹമാസ് മുൻപ് പറഞ്ഞിരുന്നു. ഹമാസിന്റെ സാമ്പത്തിക വിഭാഗത്തിന്റെ മേധാവിയാണ് ബർഹൂം.
കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ കൊല്ലപ്പെടുന്ന നാലാമത്തെ ഹമാസ് നേതാവാണ് ഇസ്മായിൽ ബർഹൂം. കഴിഞ്ഞ ദിവസം ഹമാസിന്റെ മറ്റൊരു നേതാവും ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഹമാസിന്റെ പോളിറ്റ് ബ്യൂറോയിലെ പ്രമുഖ അംഗം സലാഹ് അൽ-ബർദാവീലും ഭാര്യയുമാണ് മുവാസിയിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇസ്രായേൽ സൈന്യം അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു. ഹമാസിന്റെ ഉന്നത നേതാക്കളെ ലക്ഷ്യമിട്ട് കര-വ്യോമ മാർഗമുള്ള ആക്രമണങ്ങൾ തുടരാനാണ് ഇസ്രയേലിന്റെ തീരുമാനം.















