തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് അന്വേഷണ ഏജന്‍സിയുടെ ക്ലീന്‍ ചിറ്റ്. അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ് ഡയറക്ടറാണ് സര്‍ക്കാരിന് അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്.സ്വര്‍ണക്കടത്ത്, വീട് നിര്‍മ്മാണം, ഫ്‌ളാറ്റ് വാങ്ങല്‍, എന്നിവയില്‍ അജിത് കുമാര്‍ അഴിമതി നടത്തിയിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ അജിത് കുമാറിന് സ്ഥാനക്കയറ്റത്തിനുള്ള തടസം മാറും.
നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി അന്‍വറിന്റെ ആരോപണങ്ങളിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്.
കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് മലപ്പുറം എസ്പി സുജിത് ദാസ് ഒത്താശ ചെയ്‌തെന്നും ഇതിന്റെ വിഹിതം അജിത് കുമാറിന് ലഭിച്ചു എന്നുമുൾപ്പെടെ നാല് ആരോപണങ്ങളാണ്എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ അന്‍വര്‍ ഉന്നയിച്ചത്.എന്നാല്‍ ഈ ആരോപണം പൂര്‍ണമായും തെറ്റാണെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്.
കവടിയാറിലെ ആഡംബര വീട് പണിതത്തില്‍ ക്രമക്കേട് എന്നതായിരുന്നു രണ്ടാമത്തെ ആരോപണം. വീട് നിര്‍മാണത്തിനായി എസ്ബിഐയില്‍ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കുറവന്‍കോണത്ത് ഫ്‌ളാറ്റ് വാങ്ങി 10 ദിവസത്തിനുള്ളില്‍ ഇരട്ടി വിലക്ക് മറിച്ചു വിറ്റു എന്നായിരുന്നു മറ്റൊരു ആരോപണം. കരാറായി എട്ട് വര്‍ഷത്തിന് ശേഷമാണ് ഫ്‌ളാറ്റ് വിറ്റതെന്നും സ്വാഭാവിക വില വര്‍ധനവാണ് ഫ്‌ളാറ്റിനുണ്ടായതെന്നുമാണ് വിജിലന്‍സ് കണ്ടെത്തിയത്.















