കറാച്ചി: ലഷ്‌കർ ഇ തൊയിബയുടെ പ്രധാന ഫണ്ട് റൈസർ, ഖ്വാദി ഷെഹ്‌സാദ പാകിസ്താനിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. കറാച്ചി ഖൈറാബാദിലെ പള്ളിയിലേക്ക് പ്രഭാത പ്രാർത്ഥനയ്‌ക്ക് പോകുന്നതിനിടെയാണ് അക്രമണമുണ്ടായതെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലഷ്കർ സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹഫീസ് സയീദിന്റെ അടുത്ത ബന്ധുവാണ് ഇയാൾ.
തീവ്രമത സംഘനടയായ ജാമിയത്ത് ഉലമ ഇസ്ലാമിന്റെ നേതാവ് കൂടിയാണ് ഖ്വാദി ഷെഹ്‌സാദ. ദിവസങ്ങൾക്ക് മുമ്പാണ് സംഘടനയുടെ തലവൻ മുഫ്തി അബ്ദുൾ ബാഖി കൊല്ലപ്പെട്ടത്. അതും അജ്ഞാതരുടെ അക്രമണത്തിൽ തന്നെ. കഴിഞ്ഞ ഒരുമാസത്തിനിടെ ജാമിയത്ത് ഉലമയുടെ അഞ്ച് നേതാക്കളാണ് ഇതേ രീതിയിൽ പ്രാർത്ഥനയ്‌ക്ക് പോകുന്നതിനിടെ കൊല്ലപ്പെട്ടത്.
കറാച്ചിയിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ അദ്നാൻ അഹമ്മദ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചതായും റിപ്പോർട്ടുണ്ട്. ഒരാഴ്ച മുമ്പാണ് ലഷ്‌കറിന്റെ മോസ്റ്റ് വാണ്ടഡ് ഭീകരനും ഹാഫീസ് സയിദിന്റെ അനന്തരവനുമായ അബു ഖത്താനെ അജ്ഞാതൻ വെടിവെച്ച് കൊന്നത്. ബന്ധുക്കളും കൂട്ടാളികളും അജ്ഞാതരാൽ കൊല്ലപ്പെടുന്നത് പതിവായതോടെ സുരക്ഷ വർദ്ധിപ്പിക്കാൻ സയീദ് പാക് സൈന്യത്തോട് ആവശ്യപ്പെട്ടതായാണ് വിവരം.















