ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അന്വേഷണം സിനിമാതാരങ്ങളിലേക്ക്. ഒന്നരക്കോടിയുടെ കഞ്ചാവുമായി പിടിയിലായ തസ്ലീമ സുൽത്താനിൽ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് എക്സൈസ് നീക്കം. നടന്മാരായ ഷൈൻ ടോം ചാക്കോയ്‌ക്കും ശ്രീനാഥ് ഭാസിക്കും നിരോധിത ലഹരി വസ്തുക്കൾ നൽകാറുണ്ടെന്ന് തസ്ലീമ മൊഴി നൽകി. സിനിമാമേഖലയിലെ നിരവധി പ്രമുഖരുടെ പേരുകൾ തസ്ലീമ പരാമർശിച്ചെന്നും ആലപ്പുഴ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പറയുന്നു.
ഒന്നരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായാണ് തസ്ലീമയും
സഹായി ഫിറോസും എക്സൈസിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് മൂന്ന് കിലോ കഞ്ചാവ് കണ്ടെടുത്തിരുന്നു. വിദേശത്ത് നിന്നെത്തിച്ച കഞ്ചാവാണ് ഇവരുടെ പക്കൽ ഉണ്ടായിരുന്നത്. ഇവരുടെ കാറും മൊബൈൽ ഫോണും എക്സൈസ് പിടിച്ചെടുക്കുകയും ചെയ്തു.
ഏറെനാളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു തസ്ലീമ. മൂന്ന് മാസത്തോളം നീണ്ട നിരീക്ഷണങ്ങൾക്കൊടുവിലാണ് തസ്ലീമയെ വലയിലാക്കാൻ എക്സൈസിന് കഴിഞ്ഞത്. സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട കേസിൽ എറണാകുളത്ത് നിന്ന് നേരത്തെ അറസ്റ്റിലായിരുന്നു തസ്ലീമ. ലഹരിമാഫിയയുമായി അടുത്ത ബന്ധമാണ് തസ്ലീമയ്‌ക്കുള്ളതെന്നും എക്സൈസ് കണ്ടെത്തി. സിനിമാ മേഖലയിലുള്ളവർക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്നതിൽ തസ്ലീമയ്‌ക്ക് വലിയ പങ്കുണ്ടെന്നാണ് എക്സൈസ് പറയുന്നത്. വീര്യം കൂടിയ നിരോധിത ലഹരിവസ്തുക്കളാണ് തസ്ലീമ മുഖേന വിതരണം ചെയ്തിരുന്നത്.
തസ്ലീമയുടെ ഫോണിലെ കോൾ ഹിസ്റ്ററിയിൽ യുവനടന്മാരുടെ നമ്പറുകൾ കണ്ടതായി എക്സൈസ് സ്ഥിരീകരിച്ചു. ഷൈൻ ടോം ചാക്കോയ്‌ക്കും ശ്രീനാഥ് ഭാസിക്കും ലഹരിവസ്തുക്കൾ കൈമാറിയതിന്റെ പണമിടപാട് നടത്തിയതിന്റെ തെളിവുകളും എക്സൈസിന് ലഭിച്ചെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് നടന്മാരുടെ പേരുകൾ എക്സൈസ് പുറത്തുവിട്ടത്. മൊഴിയിലുള്ള മറ്റ് നടന്മാരുടെ പേര് തെളിവുകൾ ലഭിക്കുന്ന പക്ഷം വ്യക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു.