കൊച്ചി: വഖ്ഫ് ഭേദഗതി ബില്ലിന്മേല്‍ ലോക്സഭയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയും പാസായ ശേഷവും മുനമ്പത്ത് ജനങ്ങളുടെ ആഹ്ളാദ പ്രകടനം. സമരം നടത്തുന്നവർ കേന്ദ്രസര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച്, നിരത്തില്‍ ഇറങ്ങുകയും പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തു. ബിജെപിക്ക് അനുകൂലമായും ഇവർ മുദ്രാവാക്യം മുഴക്കി.വഖ്ഫ് ഭേദഗതി ബില്ലിൽ ലോക്‌സഭയിൽ നടന്ന ചർച്ചകൾ മുനമ്പത്തെ സമരപന്തലിൽ സ്ഥാപിച്ച ടെലിവിഷനിൽ സമരക്കാർ ലൈവായി കണ്ടിരുന്നു.
സമരപന്തലില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് മുനമ്പം പ്രദേശം ആകെ ചുറ്റി സമരപന്തലില്‍ തന്നെ അവസാനിച്ചു.
ബിജെപി സര്‍ക്കാര്‍ അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് സമരത്തിന്റെ ഭാഗമായവരില്‍ ഒരാള്‍ മാദ്ധ്യമങ്ങളോട് പറയുന്നുണ്ടായിരുന്നു. “കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും നന്ദി പറയുന്നു. തങ്ങളെ ചതിക്കാന്‍ നോക്കിയവര്‍ക്ക് തിരിച്ചടിയാണ് ലോക്‌സഭയിലെ നടപടികള്‍. വഖ്ഫ് ബോര്‍ഡ് ഇനിയും പഠിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. തങ്ങള്‍ക്ക് ആകെയുണ്ടായിരുന്ന പ്രതീക്ഷ കേന്ദ്രസര്‍ക്കാരിന്റെ ഭേദഗതി ബില്ലായിരുന്നു. ഡല്‍ഹിയില്‍ നിന്ന് തിരിച്ചുവരുന്ന എംപിമാര്‍ക്കായി ഒരു സാധനം കരുതിവെച്ചിട്ടുണ്ട്. രാഷ്‌ട്രീയമായി പ്രതികരിച്ചിരിക്കും. ഹൈബി ഈഡന്‍ അടക്കമുള്ള എംപിമാര്‍ തങ്ങള്‍ക്ക് എതിരായിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയമാണിത്. മുനമ്പം വിജയിച്ചു എന്നു പറഞ്ഞാല്‍ ഇന്ത്യ വിജയിച്ചു എന്നാണ്” മുനമ്പംകാര്‍ പറയുന്നു.















