ന്യൂഡൽഹി: കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവിനെ സന്ദർശിച്ച് എബിവിപി പ്രതിനിധി സംഘം. ഹൈദരാബാദ് കേന്ദ്ര സർവകലാശാലയുടെ വനഭൂമി കയ്യേറി ജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥ തകർക്കാനുള്ള തെലങ്കാന സർക്കാർ ശ്രമങ്ങൾ അടിയന്തരമായി തടയണമെന്ന് ആവശ്യപ്പെട്ടാണ് എബിവിപി കേന്ദ്രമന്ത്രിയെ കണ്ടത്. 400 ഏക്കർ വനഭൂമി അനധികൃതമായി കയ്യേറിയുള്ള സർക്കാർ നടപടിക്കെതിരെ എബിവിപി കേന്ദ്രമന്ത്രിക്ക് നിവേദനം സമർപ്പിച്ചു.
ദേശീയ സെക്രട്ടറി ശ്രാവൺ ബി രാജിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സർക്കാരിന്റെ അനധികൃത കയ്യേറ്റം മൂലം പരിസ്ഥിതിക്ക് നേരിടാൻ പോകുന്ന ഗുരുതര പാർശ്വഫലങ്ങളെ കുറിച്ച് മന്ത്രിയുമായി ചർച്ച നടത്തി. അതുപോലെ വിഷയത്തിൽ തങ്ങൾക്കുള്ള ആശങ്ക അറിയിക്കുകയും ചെയ്തു.
ദേശീയ സെക്രട്ടറിമാരായ ശ്രാവൺ ബി രാജ് , ശിവാംഗി ഖർവാൾ, സൽഹി സർവകലാശാല യുണിയൻ വൈസ് പ്രസിഡന്റ് ഭാനു പ്രതാപ് സിംഗ്, സെക്രട്ടറി മിത്രവിന്ദ കരൺവാൾ, എബിവിപി ഹൈദരാബാദ് യൂണിറ്റ് പ്രസിഡന്റ് അനിൽ കുമാർ, ജെഎൻയു യൂണിറ്റ് പ്രസിഡന്റ് രാജേശ്വർ ദൂബെ എന്നിവരടങ്ങിയ പ്രതിനിധി സംഘമാണ് കേന്ദ്രമന്ദ്രിയെ സന്ദർശിച്ചത്.















