കോഴിക്കോട്: വഖ്ഫ് ഭേദഗതി ബില്ലിൽ അഭിപ്രായം പറഞ്ഞ ക്രൈസ്തവരെ അവഹേളിച്ച് സ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ. ബില്ല് ലോക്സഭ പാസാക്കിയ ശേഷം ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ക്രൈസ്തവരെയും ചില ക്രിസ്ത്യൻ സംഘടനകളെയും അവഹേളിച്ചത്.
“2014 വരെ ന്യൂനപക്ഷ വിഷയങ്ങളിൽ ഏകോദര സഹോദരങ്ങളെ പോലെ മുന്നോട്ടു പോയവരാണ് കേരളത്തിലെ മുസ്ലിം – ക്രൈസ്തവ സമുദായങ്ങൾ. എന്നാൽ മോദിയുടെ രണ്ടാമൂഴത്തിനു ശേഷം സംഘികളുടെ മുസ്ലിം വിരുദ്ധ കോറസ് ഏറ്റുപാടാൻ സീറോമലബാർ സഭ മുന്നോട്ടു വന്നു തുടങ്ങി. ചരിത്രമറിയാവുന്നവർക്ക് അതിൽ അൽഭുതമില്ല. ഹോളോകോസ്റ്റിനും ജൂത ഉൻമൂലത്തിനും ഹിറ്റ്ലർക്കൊപ്പം നിന്ന ചരിത്രമുള്ളവരാണ് കത്തോലിക്ക സഭ. സ്വാതന്ത്ര്യപൂർവ്വ കാലത്ത് ബ്രിട്ടീഷ് വിധേയരായിരുന്ന അവരുടെ നിലപാടുകൾ സ്വാതന്ത്ര്യ സമരത്തെ ദുബലപ്പെടുത്തിയില്ല എന്നതു പോലെ പുതിയ ഫാസിസ്റ്റ് വിരുദ്ധസമരത്തിനും അത് ഭീഷണിയാവില്ല. സ്വാതന്ത്ര്യാനന്തരം കോൺഗ്രസിനു പിന്നിൽ പാറ പോലെ ഉറച്ചുനിന്നവർ ഇന്ന് അവരെ കയ്യൊഴിയാൻ കാരണങ്ങൾ തേടുകയാണ്.
സഭയുടെ അവസരവാദം വിശ്വാസികളെ പൂർണ്ണമായി ബാധിച്ചിട്ടില്ല. ഈ വിടവ് നികത്താൻ ഏഷ്യാനെറ്റ് മുണ്ടു മുറുക്കുന്നുണ്ട്. മുനമ്പം വിഷയം കാരണമാണ് വഖഫ് ബിൽ ഉണ്ടായത് എന്നു വരെ തീവ്ര വലതുപക്ഷ ഡീപ്സ്റ്റേറ്റിന്റെ മലയാള സംപ്രേഷണം വാദിച്ചു പോരുകയാണ്. കേരള മുസ്ലിംകളുടെ വിഭവശേഷിയും പൊതുബോധവും ഇത്തരം സംഘി- കൃസംഘി രസക്കൂട്ടുകളെ തിരിച്ചറിയാൻ സമയമായിട്ടുണ്ട്.” സത്താർ പന്തല്ലൂർ പറയുന്നു.
ഇതിൽ “കേരള മുസ്ലിംകളുടെ വിഭവശേഷി” സംഘി- കൃസംഘി രസക്കൂട്ടുകളെ തിരിച്ചറിയാൻ സമയമായിട്ടുണ്ട് എന്നുള്ള പ്രസ്താവന വാണിജ്യ മേഖലയിൽ ക്രൈസ്തവരെ ഒറ്റപ്പെടുത്തണമെന്നുള്ള നിർദേശമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.
കോൺഗ്രസ് നൽകിയ ടിക്കറ്റിൽ ജയിച്ച ഷാഫി പറമ്പിൽ കേവലം മുസ്ലിം പ്രതിനിധി ആണെന്നും സത്താർ പറയുന്നു. ഷാഫി പറമ്പിൽ വേണ്ട വിധം സഭയിൽ ഇടപെടില്ലെന്ന് പറഞ്ഞു കൊണ്ട് അദ്ദേഹത്തെ ഭീഷണിപ്പെടുത്താനും സത്താർ ശ്രമിക്കുന്നു.
സഭയിൽ നിന്നും വിട്ടു നിന്ന പ്രിയങ്കാ ഗാന്ധിയെ വയനാട്ടിൽ 48 % മുസ്‌ളീം വോട്ടുണ്ട് എന്ന് പറഞ്ഞു ഭീഷണിപ്പെടുത്താനും സത്താർ മറക്കുന്നില്ല.
‘കേരളത്തിലെ മുസ്‌ലിം സമുദായ പ്രതിനിധിയായി കോൺഗ്രസ് നൽകിയ ടിക്കറ്റിൽ ജയിച്ചത് ഷാഫി പറമ്പിലാണ്. ഇഖ്റാ ചൗധരിയെയും, ഇമ്രാനെയും, ഉവൈസിയെയൊന്നും മാതൃകയാക്കിയില്ലെങ്കിലും മണിപ്പൂർ വിഷയത്തിൽ ഡീൻ കുര്യാക്കോസും, ഹൈബി ഈഡനുമൊക്കെ കാണിച്ച നട്ടെല്ല് ഇടക്കൊക്കെ വായ്പ കിട്ടുമോ എന്ന് അന്വേഷിക്കാവുന്നതാണെന്ന്’- ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ സമസ്ത ഇ.കെ വിഭാഗം നേതാവ് കൂടിയായ സത്താർ പന്തല്ലൂർ വ്യക്തമാക്കി.
‘ കോൺഗ്രസ് വിപ്പു പോലും കാറ്റിൽ പറത്തി സഭയിൽ നിന്നു വിട്ടു നിന്ന പ്രിയങ്ക ഗാന്ധി നിരാശപ്പെടുത്തി. രാജ്യത്തെ സംഘ്പരിവാർ വിരുദ്ധ പോരാട്ടം നയിക്കാനാണ് വയനാട് അവർക്ക് നാലര ലക്ഷം ഭൂരിപക്ഷം നൽകിയത്. തത്തമ്മേ പൂച്ച എന്ന മട്ടിൽ പെരുന്നാൾ ആശംസ പറഞ്ഞാൽ 48% മുസ്ലിം വോട്ടുള്ള വയനാടിനു തൃപ്തിയാകും എന്നാണ് ധാരണയെങ്കിൽ അതു ഭോഷ്കാണ്’- സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.
രാജ്യത്തെ സംഘപരിവാർ വിരുദ്ധ പോരാട്ടം നയിക്കാനാണ് വയനാട് അവർക്ക് നാലര ലക്ഷം ഭൂരിപക്ഷം നൽകിയത്. എന്നും സത്താർ അവകാശപ്പെടുന്നു.















