തിരുവനന്തപുരം : മുനമ്പം നിവാസികളുടെ റവന്യൂ അവകാശങ്ങൾ അടിയന്തിരമായി പുന:സ്ഥാപിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
വഖഫ് ഭേദഗതി നിയമം യാഥാർഥ്യമാക്കിയതിലൂടെ, മുനമ്പത്തെ ജനങ്ങളുടെ സ്വത്തവകാശം സംരക്ഷിക്കുന്നതിനുള്ള ചരിത്രപരവും നിർണ്ണായകവുമായ തീരുമാനമാണ് നരേന്ദ്ര മോദി സർക്കാർ കൈക്കൊണ്ടതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ ഗസറ്റിൽ ഔദ്യോഗികമായി വിജ്ഞാപനം ചെയ്തിട്ടുണ്ട്.
നിയമം നടപ്പിലാക്കുന്നതിനായി ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ, പുതുതായി കൂട്ടിച്ചേർക്കപ്പെട്ട സെക്ഷൻ 2A അനുസരിച്ച് മുനമ്പം നിവാസികളുടെ റവന്യൂ അവകാശങ്ങൾ പുന:സ്ഥാപിക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ ഉടൻ കൈക്കൊള്ളണമെന്ന് ബിജെപി ആവശ്യപ്പെടുന്നു. സൊസൈറ്റികൾക്കോ, ട്രസ്റ്റുകൾക്കോ ഒരു പ്രത്യേക കാര്യത്തിനായി നൽകിയിട്ടുള്ള വസ്തുക്കൾ വഖഫ് ബോർഡിന് അവകാശപ്പെടാൻ കഴിയില്ലയെന്ന് സെക്ഷൻ 2A പ്രകാരം വ്യക്തമായതിനാൽ, സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മുനമ്പം ജനതയിൽ തന്നെ നിക്ഷിപ്തമാണ്. ഈ സാഹചര്യത്തിൽ റവന്യു അവകാശം പുനഃസ്ഥാപിക്കുക എന്ന കാര്യം മാത്രമാണ് സർക്കാർ ചെയ്യേണ്ടത്.
സംസ്ഥാന സർക്കാർ ഇനിയെങ്കിലും പ്രീണന രാഷ്‌ട്രീയം അവസാനിക്കണം. മുനമ്പം നിവാസികളെ ഇനിയും കൂടുതൽ ദുരിതത്തിലാക്കരുത്. ശാശ്വതമായൊരു പരിഹാരമാണ് മുനമ്പത്തുകാർ പ്രതീക്ഷിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.















