കൊച്ചി: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് മുൻ എംഎൽഎ എം.സി കമറുദ്ദീനും പൂക്കോയ തങ്ങളും ഇഡിയുടെ കസ്റ്റഡിയിൽ. തിങ്കളാഴ്ചയാണ് ഇരുവരെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു.
200 കോടിയോളം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട്168 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിരുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലായി 263 പേരാണ് പരാതി നല്‍കിയിട്ടുളളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം തുടങ്ങിത്. പൊതുജനങ്ങളിൽനിന്നു നിക്ഷേപം സ്വീകരിക്കാൻ ഫാഷൻ ഗോൾഡിന് അധികാരമില്ലെന്ന് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഓഹരിയായും വായ്പയായുമാണ് പണം സ്വരൂപിച്ചത്. പ്രതികൾ ഈ പണമെടുത്ത് സ്വന്തം പേരിൽ സ്വത്തുക്കൾ വാങ്ങുകയും പിന്നീട് അവ വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്തെന്നുമാണ് ഇഡി കണ്ടെത്തിയത്.
കേസിൽ കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ എംസി കമറുദ്ദീന്‍ 93 ദിവസം ജയിലില്‍ കഴിഞ്ഞിരുന്നു. മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്നു. തട്ടിപ്പ് വന്‍ വിവാദമായതോടെയാണ് ഇദ്ദേഹത്തിന് എംഎല്‍എ സ്ഥാനം നഷ്ടമായത്.