എറണാകുളം: എറണാകുളത്ത് ജില്ലാ ബാർ അസോസിയേഷൻ ആഘോഷത്തിനിടെ എറണാകുളം ജില്ലാ കോടതി വളപ്പിൽ ഇന്നലെ അർധരാത്രിയിൽ അഭിഭാഷകരും മഹാരാജാസിലെ എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. 16 എസ്എഫ്ഐ പ്രവർത്തകർക്കും 8 അഭിഭാഷകർക്കും പരിക്കേറ്റു. പരിക്കേറ്റ വിദ്യാർഥികളിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. 2 പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
പ്രശ്നം ഉണ്ടാക്കിയത് വിദ്യാർത്ഥികളാണെന്ന് അഭിഭാഷകർ പറഞ്ഞു. ബാർ കൗൺസിൽ പരിപാടി കഴിഞ്ഞിറങ്ങിയതായിരുന്നു അഭിഭാഷകർ. അസോസിയേഷൻ വാർഷികാഘോഷത്തിന് ഇടയിലേക്ക് മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ കയറിയാണ് പ്രശ്നമുണ്ടാക്കിയതെന്നാണ് അഭിഭാഷകരുടെ ആരോപണം. വനിതാ അഭിഭാഷകരെയും അഭിഭാഷകരുടെ കുടുംബാംഗങ്ങളെയും ഉപദ്രവിക്കാൻ ശ്രമിച്ചു. അഭിഭാഷകർ മദ്യപിച്ചിരുന്നില്ല എന്നും ബാർ അസോസിയേഷൻ പ്രതിനിധി പറഞ്ഞു.
ബിയർ ബോട്ടിലും കമ്പിവടികളും ഉപയോഗിച്ച് തങ്ങളെ ആക്രമിച്ചെന്ന് എസ് എഫ് ഐക്കാർ ആരോപിച്ചു. എസ് എഫ് ഐക്കാർക്കിടയിലേക്ക് അഭിഭാഷകർ വന്ന് പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്ന് മഹാരാജാസ് കോളേജ് യൂണിയൻ ചെയർമാൻ അഭിനന്ദ് ആരോപിക്കുന്നു. പെൺകുട്ടികളെ കടന്നുപിടിച്ചു, വിദ്യാർഥികളുടെ മുഖത്തേക്ക് സിഗരറ്റ് വലിച്ച ശേഷം പുക ഊതി എന്നൊക്കെയാണ് അഭിഭാഷകർക്കെതിരെ എസ് എഫ് ഐ ക്കാരുടെ ആരോപണം.















