തിരുവനന്തപുരം: ഹിയറിങ് ലൈവ് സ്ട്രീം ചെയ്യണമെന്ന എൻ പ്രശാന്ത് ഐ എ എസിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന് സർക്കാർ.ഹിയറിങ് അച്ചടക്ക നടപടിയുടെ ഭാഗമായതിനാൽ രഹസ്യ സ്വഭാവമുണ്ടെന്ന് സർക്കാർ പറയുന്നു. ലൈവ് സ്ട്രീമിംഗും റെക്കോർഡിംഗും നടത്തണമെന്നായിരുന്നു എൻ പ്രശാന്തിന്റെ ആവശ്യം. ഈ മാസം 16നാണ് പ്രശാന്തിന് ഹിയറിംഗിന് നോട്ടീസ് നൽകിയിരിക്കുന്നത്.
ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവര്‍ത്തകനെയും നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചെന്ന ആരോപണത്തിൽ നിലവിൽ സസ്പെന്‍ഷനിലാണ് എൻ പ്രശാന്ത്. വ്യക്തിപരമായ ഹിയറിങ് ലൈവ് സ്ട്രീമിങ് ആവശ്യപ്പെടുന്നത് അസാധാരണ നടപടിയാണെന്നാണ് ഔദ്യോഗിക വിലയിരുത്തൽ.
ഐഎഎസ് സര്‍വീസ് ചട്ടത്തിൽ അത്തരം കാര്യം പറയുന്നില്ല. തെളിവ് എന്ന നിലയിൽ വീഡിയോ റെക്കോര്‍ഡിങ് ആവശ്യപ്പെടാമെങ്കിലും ലൈവ് സ്ട്രീമിങ് അസാധാരണമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രശാന്തിനെതിരെ വകുപ്പ് തല നടപടിക്ക് മുന്നോടിയായി വകുപ്പ് തല അന്വേഷണത്തിന് സര്‍ക്കാര്‍ ആലോചിക്കുമ്പോഴാണ് അദ്ദേഹം ഹിയറിങ് ആവശ്യപ്പെട്ടത്. പൊതുതാല്‍പര്യം പരിഗണിച്ചാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടതെന്നാണ് പ്രശാന്തിന്‍റെ ന്യായീകരണം. കഴിഞ്ഞ നവംബറിലാണ് എൻ പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്യുന്നത്.
തന്നെ കേള്‍ക്കാൻ ചീഫ് സെക്രട്ടറി തയ്യാറാകണമെന്നാവശ്യപ്പെട്ട് പ്രശാന്ത് കത്ത് നൽകിയിരുന്നു. സസ്‌പെന്‍ഷനില്‍ കഴിയുന്ന എന്‍ പ്രശാന്ത് ഐഎഎസിന്റെ പരാതികള്‍ നേരിട്ടു കേള്‍ക്കാന്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍ക്കുകയായിരുന്നു.















