കോഴിക്കോട് : വഖ്ഫ് നിയമത്തിനെതിരെയുള്ള ജാഥയിൽ ഈജിപ്തിലെ മുസ്‌ളീം ഭീകരരുടെ ചിത്രങ്ങൾ വന്നതിൽ രൂക്ഷ വിമർശനമായി എ പി വിഭാഗം സമസ്തയുടെ മുഖപത്രം സിറാജ് .ജമാ അത്തെ ഇസ്ലാമിയുടെ വഖ്ഫ് സംരക്ഷണ പ്രക്ഷോഭത്തിൽ സോളിഡാരിറ്റി ഉപയോഗിച്ച ചിത്രങ്ങളിലാണ് വിമർശനം.
വഖ്ഫ് സംരക്ഷണത്തിന്, തീവ്രവാദ കാഴ്ചപ്പാടുള്ള ബ്രദർ ഹുഡുമായി എന്ത് ബന്ധം ? എന്നാണ് പത്രത്തിന്റെ എഡിറ്റോറിയൽ ചോദിക്കുന്നത്.
“എന്താണ് ഇന്ത്യയിലെ വഖ്ഫ് നിയമ ഭേദഗതിവിരുദ്ധ പ്രക്ഷോഭവും ഈജിപ്തിൽ ഉദയം ചെയ്ത മുസ്്ലിം ബ്രദർഹുഡും തമ്മിൽ ബന്ധം? വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ ബുധനാഴ്ച ജമാഅത്തെ ഇസ്്ലാമിയുടെ യുവജന- വിദ്യാർഥി സംഘടനകളായ സോളിഡാരിറ്റിയും എസ് ഐ ഒയും നടത്തിയ കരിപ്പൂർ വിമാനത്താവള മാർച്ചുമായി ബന്ധപ്പെട്ട് മതേതര കേരളത്തിന്റേതാണ് ഈ ചോദ്യം.”
പൊളിറ്റിക്കൽ ഇസ്ലാം സംഘടനയായ മുസ്‌ലിം ബ്രദർഹുഡിന്റെ നേതാക്കളായ ഹസനുൽബന്നയുടെയും മുഹമ്മദ് ഖുത്വുബിന്റെയും ഫോട്ടോ ഉയർത്തിപ്പിടിച്ചാണ് ഇവർ മാർച്ച് നടത്തിയത്. ഈജിപ്ത്, സഊദി അറേബ്യ, യു എ ഇ തുടങ്ങിയ മുസ്്ലിം രാജ്യങ്ങൾ കരിമ്പട്ടികയിൽപ്പെടുത്തിയ സംഘടനയാണ് മുസ്്ലിം ബ്രദർഹുഡ്. അൽഖാഇദ പോലുള്ള തീവ്രവാദ സംഘടനകൾക്ക് പ്രചോദനം ബ്രദർഹുഡാണെന്ന് വിലയിരുത്തപ്പെടുന്നു. ഈജിപ്ഷ്യൻ പ്രസിഡന്റായിരുന്ന ജമാൽ അബ്ദുന്നാസിർ വധക്കേസിൽ 1966 ആഗസ്റ്റ് 29നു തൂക്കിക്കൊല്ലുകയായിരുന്നു മുഹമ്മദ് ഖുത്വുബിനെ.
ജമാഅത്തെ ഇസ്്ലാമി ഇതാദ്യമല്ല, മതേതര പ്രസ്ഥാനങ്ങളുടെ സമരങ്ങളെയും പ്രക്ഷോഭങ്ങളെയും തങ്ങളുടെ ആശയ- രാഷ്‌ട്രീയ പരിസരം വികസിപ്പിക്കാൻ ഉപയോഗപ്പെടുത്തുന്നത്. സി എ എ, എൻ ആർ സി വിരുദ്ധ സമരങ്ങളിലും അവർ ഇത്തരം തന്ത്രങ്ങൾ പയറ്റിയിട്ടുണ്ട്. ജമാഅത്തെ ഇസ്്ലാമിയുടെ ആദ്യകാല വിദ്യാർഥി സംഘടനയായിരുന്ന സിമിയുടെ ചില പ്രവർത്തനങ്ങൾ രാജ്യവ്യാപകമായി മുസ്‌ലിം സമൂഹം തെറ്റിദ്ധരിക്കപ്പെടാനിടയാക്കി. ജമാഅത്തെ ഇസ്്ലാമിയെത്തന്നെ വിഴുങ്ങുന്ന നിലയിലേക്ക് സിമി തീവ്രസ്വഭാവം കൈവരിച്ചപ്പോഴാണ് സംഘടനയെ കൈയൊഴിച്ച് ജമാഅത്ത് നേതൃത്വം തങ്ങളുടെ വരുതിയിൽ നിൽക്കുന്ന മറ്റൊരു വിദ്യാർഥി സംഘടനക്ക് രൂപം കൊടുത്തത്.
“ഹുകൂമത്തെ ഇലാഹി’യെന്ന അബുൽ അഅ്ലാ മൗദൂദി വിഭാവനം ചെയ്യുന്ന മതരാഷ്‌ട്രമാണ് ജമാഅത്തെ ഇസ്്ലാമിയുടെ ആത്യന്തിക ലക്ഷ്യം. അത്തരമൊരു ഭരണകൂടവുമായല്ലാതെ മുസ്്ലിംകൾ സഹകരിക്കാൻ പാടില്ലെന്നാണ് അവരുടെ നിലപാട്. ഇന്ത്യൻ ജമാഅത്തെ ഇസ്്ലാമിയുടെ ആദ്യകാല ഗ്രന്ഥങ്ങളിലൊക്കെ ഇക്കാര്യം അർഥശങ്കക്കിടമില്ലാത്തവിധം വ്യക്തമാക്കുന്നു. സ്വതന്ത്ര ഇന്ത്യയിൽ വർഷങ്ങളോളം ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാതെ സംഘടന വിട്ടു നിന്നതും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനോ സർക്കാർ ഉദ്യോഗം സ്വീകരിക്കാനോ പാടില്ലെന്ന് പ്രഖ്യാപിച്ചതും ഈ നയത്തിന്റെ ഭാഗമാണ്. തങ്ങളെ സംബന്ധിച്ചിടത്തോളം മൗലിക പ്രധാനമാണ് ഹുകൂമത്തെ ഇലാഹിയെന്നും ആരാധനകൾ പൂർണമാകണമെങ്കിൽ പോലും ഹുകൂമത്തെ ഇലാഹി നിലവിൽ വരണമെന്നും ജമാഅത്തിന്റെ പ്രമുഖ നേതാക്കൾ പലവേദികളിലും പറഞ്ഞതാണ്. ഈ നിലപാടുമായി മുന്നോട്ടുപോയാൽ സമൂഹത്തിൽ ഒറ്റപ്പെടുമെന്ന തിരിച്ചറിവാണ് പിൽക്കാലത്ത് ജനാധിപത്യ സംവിധാനങ്ങളുമായി സഹകരിക്കാനും സ്വന്തം രാഷ്‌ട്രീയ കക്ഷി രൂപവത്കരിച്ച് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും ജമാഅത്തെ ഇസ്്ലാമി മുന്നോട്ടുവന്നതിന്റെ കാരണം.”മുഖപ്രസംഗത്തിൽ സിറാജ് പറയുന്നു.
ഒറ്റക്കെട്ടായി ഈ നിയമത്തിനെതിരെ പോരാടുമ്പോൾ സോളിഡാരിറ്റിയും എസ്ഐഒയും നടത്തുന്ന ഇത്തരം പ്രതിഷേധങ്ങൾ സമുദായത്തിന് തിരിച്ചടി ഉണ്ടാക്കും എന്നും സിറാജ് പരിതപിക്കുന്നു.
മതേതര ഇന്ത്യയിൽ, സൗദി അറേബ്യ ഉൾപ്പെടെ കരിമ്പട്ടിയിൽപ്പെടുത്തിയ ബ്രദർ ഹുഡിന് എന്ത് പ്രസക്തി എന്നും ഇത്തരം പ്രതിഷേധം മുസ്ലിം ഇതര സംഘടനകളെ പ്രതിഷേധത്തിൽ നിന്ന് മാറിനിൽക്കാൻ പ്രേരിപ്പിക്കും എന്നും സിറാജ് നിരീക്ഷിക്കുന്നു. ജമാഅത്തെ ഇസ്ലാമി അവരുടെ യുവജന -വിദ്യാർത്ഥി സംഘടനകളെ കയറൂരി വിടുന്നു എന്ന് വിമർശനവുമുണ്ട്.















