ന്യൂഡൽഹി: എട്ട് മാവോയിസ്റ്റുകളെ വകവരുത്തി സുരക്ഷാസേന. ഝാർഖണ്ഡിലെ ബൊക്കാറോയിൽ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. തലയ്‌ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
സെൻട്രൽ റിസർവ് പൊലീസ് സേനയുടെ (സിആർപിഎഫ്) കമാൻഡോ ബറ്റാലിയൻ ഫോർ റിസല്യൂട്ട് ആക്ഷൻ (കോബ്ര) കമാൻഡോകളും ഝാർഖണ്ഡ് പൊലീസും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് മാവോയിസ്റ്റുകളെ കണ്ടെത്തിയത്. സുരക്ഷാസേനയെ കണ്ടതോടെ കുന്നുകൾക്ക് സമീപം ഒളിച്ചിരുന്ന മാവോയിസ്റ്റുകൾ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ബൊക്കാറോയിലെ ലുഗു വനമേഖലകളിലായിരുന്നു ഏറ്റുമുട്ടൽ.
ഓപ്പറേഷനിൽ നിരവധി മാരകായുധങ്ങളും സുരക്ഷാസേന കണ്ടെത്തിയിട്ടുണ്ട്. പുലർച്ചെ അഞ്ച് മണിക്ക് തുടങ്ങിയ ഏറ്റുമുട്ടൽ മണിക്കൂറുകളോളം നീണ്ടു. വനമേഖലകളിൽ മാവോയിസ്റ്റുകൾ ഒളിച്ചിരിപ്പുണ്ടോ എന്ന സംശയത്തിലാണ് സുരക്ഷാസേന. പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്.















