ഹൈദരാബാദ്: ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അറിയിച്ചുകൊണ്ട് മഹേഷ് ബാബുവിന് ഇഡി സമൻസ് അയച്ചു. ഈ മാസം 27-ന് ഹാജരാകണമെന്നാണ് ഇഡിയുടെ നിർദേശം.
റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾ നടത്തുന്ന വിവാദ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളെ പ്രോത്സാഹിപ്പിച്ചതിനാണ് നടനെതിരെ അന്വേഷണം നടക്കുന്നത്. ഇതിനായി സായ് സൂര്യ ഡെവലപ്പേഴ്സിൽ നിന്ന് മഹേഷ് ബാബു 5.9 കോടി രൂപ വാങ്ങിതയായി ഇഡി കണ്ടെത്തിയിട്ടുണ്ട്. ഓൺലൈൻ ബാങ്കിംഗ് വഴി 3.4 കോടി രൂപയും പണമായി 2,5 കോടി രൂപയും മഹേഷ് ബാബു കൈപ്പറ്റിയതായാണ് കണ്ടെത്തൽ.
റിയൽ എസ്റ്റേറ്റ് തട്ടിപ്പിലൂടെ ലഭിച്ച പണമായിരിക്കാം ഇതെന്നാണ് ഇഡി ഉദ്യോഗസ്ഥരുടെ നിഗമനം. കേസുമായി ബന്ധപ്പെട്ട് ഏപ്രിൽ 16-ന് ഇഡിയുടെ ഹൈദരാബാദ് സോണൽ ഓഫീസിലും സെക്കന്തരാബാദിലെ നാല് സ്ഥലങ്ങളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. 74.4 ലക്ഷം രൂപ പരിശോധനയിൽ കണ്ടെത്തി. കണക്കിൽപെടാത്ത 100 കോടിയുടെ പണമിടപാട് രേഖകളും പിടിച്ചെടുത്തിരുന്നു.
ഭാഗ്യനഗർ പ്രോപ്പർട്ടീസ് ലിമിറ്റഡ് ഡയറക്ടർ നരേന്ദ്ര സുരാന, സായ് സൂര്യ ഡെവലപ്പേഴ്‌സ് ഉടമ കെ സതീഷ് ചന്ദ്ര എന്നിവർക്കെതിരെയാണ് അന്വേഷണം. കേസിൽ വിശദമായ അന്വേഷണത്തിനാണ് ഇഡിയുടെ നീക്കം. ഇതിന്റെ ഭാഗമായാണ് നടനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.















