ശ്രീനഗർ: പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ കൊന്നൊടുക്കിയ കൊടും ഭീകരരുടെ ചിത്രങ്ങൾ പുറത്തുവിട്ട് സുരക്ഷാ ഏജൻസികൾ. ലഷ്കർ ഇ തൊയ്ബയുടെ ഭാഗമായി ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദി റസിസ്റ്റൻസ് ഫ്രണ്ട് ഭീകരസംഘടനയിലെ അംഗങ്ങളാണ് ഇവരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ചിത്രങ്ങളിൽ കാണുന്നവരെ കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണമെന്ന് അന്വേഷണ സംഘം അറിയിച്ചു.
രണ്ട് പ്രദേശവാസികൾ ഉൾപ്പെടെ ആറംഗ സംഘമാണ് പഹൽഗാമിൽ ആക്രമണം നടത്തിയത്. ഇതിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞു. ആസിഫ് ഫുജി, സുലൈമാൻ ഷാ, അബു തൽഹ എന്നിവരെയാണ് ഏജൻസി തിരിച്ചറിഞ്ഞത്. ഇവരുടെ രേഖാചിത്രം നേരത്തെ പുറത്തുവിട്ടിരുന്നു.
നിരപരാധികളെ കൊന്നൊടുക്കിയ ഭീകരരെ ഒരു തരത്തിലും വെറുതെവിടില്ലെന്നും ഭീകരതയ്‌ക്ക് മുന്നിൽ ഇന്ത്യ മുട്ടുമടക്കില്ലെന്നും അമിത് ഷാ എക്സിൽ കുറിച്ചു. ഈ വേദന പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. പാവപ്പെട്ടവരെ കൊലപ്പെടുത്തിയ ഭീകരരെ വെറുതെവിടില്ല. ഇത് മരിച്ചവരുടെ കുടുംബത്തിന് നൽകിയ വാക്കാണെന്നും അമിത് ഷാ എക്സിൽ കുറിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം സന്ദർശിച്ചിരുന്നു.