വയനാട് : വയനാട്ടിലെ കാട്ടാന ആക്രമണത്തിൽ വീണ്ടും ഒരാള്‍ മരിച്ച സംഭവത്തിൽ നാട്ടുകാര്‍ നടത്തി വന്ന പ്രതിഷേധം അവസാനിപ്പിച്ചു.
മേപ്പാടി എരുമക്കൊല്ലി പൂളക്കൊല്ലി സ്വദേശി അറുമുഖന്‍ ആയിരുന്നു മരിച്ചത്. എരുമക്കൊല്ലിയില്‍ വച്ചാണ് കാട്ടാന ആക്രമിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ അറുമുഖന്‍ കാട്ടാനയുടെ മുന്നില്‍ പെട്ടു.അറുമുഖന്‍ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. വൈകിയിട്ടും അറുമുഖന്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഉന്നതിക്ക് സമീപത്തെ തേയിലത്തോട്ടത്തില്‍ മൃതദേഹം കണ്ടെത്തിയത്. പത്ത് വര്‍ഷത്തോളമായി ഇവിടെ താമസിക്കുന്ന അറുമുഖന്‍ തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശിയാണ്. ലക്ഷ്മിയാണ് ഭാര്യ. മക്കള്‍: രാജന്‍, സത്യന്‍.
നേരത്തേയും എരുമക്കൊല്ലിയിലും മറ്റു ഭാഗങ്ങളിലും കാട്ടാന ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അറുമുഖത്തെ കൊന്ന കാട്ടാന തന്നെയാണ് നേരത്തെയും ഇവിടെ ആളുകളുടെ ജീവനെടുത്തതെന്നും കൊലയാളി കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടണമെന്നും ആവശ്യപ്പെട്ട് വന്‍ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടായത്. തുടര്‍ന്ന് മൃതദേഹം സ്ഥലത്ത് നിന്ന് കൊണ്ടുപോകാന്‍ അനുവദിച്ചു.
കാട്ടാനയെ മയക്കുവെടി വയ്്ക്കാനുള്ള കാര്യത്തിലടക്കം ഇന്ന് തീരുമാനമെടുക്കാമെന്നും ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന ഉറപ്പും ലഭിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.സ്ഥലത്തെത്തിയ ഡിഎഫ്ഒ അജിത് കെ രാമനെതിരെയായിരുന്നു നാട്ടുകാര്‍ പ്രതിഷേധിച്ച്ത്.
കുങ്കിയാനകളെ എത്തിച്ച് കാട്ടാനയെ തുരുത്താനുള്ള നടപടി സ്വീകരിക്കാമെന്ന ഡിഎഫ്ഒയുടെ ഉറപ്പ് നാട്ടുകാര്‍ അംഗീകരിച്ചില്ല. തുടര്‍ച്ചയായ കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് ആവശ്യം. ഈ വിഷയത്തിൽ നാട്ടുകാര്‍ നടത്തിയ പ്രതിഷേധം വ്യാഴാഴ്ച രാത്രി 11.45ഓടെ താത്കാലികമായി അവസാനിപ്പിച്ചു.















