തിരുവനന്തപുരം: ഏറെ ദിവസങ്ങളായി മണ്ണ് നിറഞ്ഞ് അടഞ്ഞിരുന്ന മുതലപ്പൊഴിയില്‍ പൊഴി മുറിക്കല്‍ പൂര്‍ത്തിയായി. ഇതോടെ അഞ്ചുതെങ്ങ് കായലില്‍ നിന്നും വെള്ളം കടലിലേക്ക് ശക്തിയായി ഒഴുകിത്തുടങ്ങി. പൊഴി അടഞ്ഞതോടെ സമീപ പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായിരുന്നു.
പൊഴി മുറിഞ്ഞതോടെ രണ്ട് ദിവസത്തിനകം വെള്ളം ഇറങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. 130 മീറ്റര്‍ നീളത്തില്‍ അടിഞ്ഞ മണല്‍തിട്ടയായിരുന്നു മുതലപ്പൊഴിയിലെ പ്രതിസന്ധി. ഇതില്‍ 115 മീറ്റര്‍ മണ്ണ് നീക്കം വ്യാഴാഴ്ച നടത്തി. ബാക്കി 15 മീറ്റര്‍ഭാഗത്തെ മണ്ണ് വെളളിയാഴ്ച ഉച്ചയോടെ നീക്കിയതോടെയാണ് വെള്ളം കടലിലേക്ക് ഒഴുകാന്‍ തുടങ്ങിയത്.
മുതലപ്പൊഴിയിൽ പൊഴിമുഖം ടൺ കണക്കിന് മണൽ മൂടി അടഞ്ഞതോടെ വള്ളങ്ങൾ കടലിലിറക്കാനാകെ കടുത്ത ദുരിതത്തിലായിരുന്നു ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ. മണൽ നീക്കം ചെയ്യാൻ കാര്യക്ഷമമല്ലാത്ത ഡ്രഡ്ജർ ഇറക്കി ആദ്യഘട്ടത്തിൽ സർക്കാർ ജനങ്ങളെ പറ്റിച്ചെന്നും മത്സ്യത്തൊഴിലാളികൾ ആരോപിച്ചിരുന്നു. ആയിരക്കണക്കിന് വള്ളങ്ങൾ മത്സ്യബന്ധനത്തിന് പോകേണ്ട തുറമുഖത്ത് ആളുകൾ കൂട്ടം ചേർന്നു വള്ളം തളളിയിറക്കേണ്ട അവസ്ഥയായിരുന്നു.
ടൺ കണതിന് മണൽ അടിഞ്ഞതോടെ 11 വർഷത്തിനു ശേഷമാണ് മുതലപ്പൊഴി പൂർണമായും മൂടി പോയതെന്ന് പ്രദേശവാസികൾ പറയുന്നു. ദുരന്തം മുൻകൂട്ടിക്കണ്ട മത്സ്യത്തൊഴിലാളികൾ വൻ പ്രക്ഷോഭം നടത്തിയിരുന്നു. മുതാലപ്പൊഴിയിൽ മണ്ണ് അടിഞ്ഞതോടെ അഴൂർ ഭാഗത്തെ വീടുകളിൽ വെള്ളം കയറിഞ്ഞുടങ്ങിയിരുന്നു.















