തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. തുറമുഖം ഉദ്ഘാടനം ചെയ്യുന്നതിനായി അദ്ദേഹമെത്തിയ എയർ ഇന്ത്യ വൺ വിമാനം വിമാനത്താവളത്തിന്റെ ടെക്നിക്കൽ ഏരിയയിൽ വ്യാഴാഴ്ച രാത്രി ഏഴേമുക്കാലോടെ ലാൻഡ് ചെയ്തു. പ്രധാനമന്ത്രിയെ കാണാനും അഭിവാദ്യം അർപ്പിക്കാനും നഗരവീഥികളിൽ പൊതുജനവും ബീജെപി പ്രവർത്തകരും തിങ്ങി നിറഞ്ഞിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി, ശശി തരൂർ എം.പി, ബി.ജെ.പിയുടെ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ , മറ്റു നേതാക്കൾ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ സ്വീകരിച്ചു. രാത്രി രാജ്ഭവനിൽ തങ്ങിയ പ്രധാനമന്ത്രി ഇന്ന് രാവിലെ 10.30ന് ഹെലികോപ്ടറിൽ ആണ് വിഴിഞ്ഞത്തെത്തുന്നത്. ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി തുറമുഖം കാണും. എം.എസ്.സി സെലസ്റ്റിനോ മരസ്കാ എന്ന മദർഷിപ്പിനെ സ്വീകരിച്ച ശേഷം പൊതുസമ്മേളനത്തിൽ പങ്കെടുക്കും. ഒന്നരമണിക്കൂറാണ് കമ്മിഷനിംഗ് ചടങ്ങ്. ഇത് 12.30ന് ചടങ്ങ് പൂർത്തിയാക്കി പ്രധാനമന്ത്രി മടങ്ങും.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഷിപ്പിംഗ്പോർട്സ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി,ജോർജ് കുര്യൻ,സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി.എൻ.വാസവൻ, സംസ്ഥാന മന്ത്രിമാരായ വി.ശിവൻകുട്ടി,ജി.ആർ.അനിൽ,സജി ചെറിയാൻ,മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ,പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,എം.പിമാരായ ശശിതരൂർ,അടൂർ പ്രകാശ്,എ.എ.റഹീം,എം.വിൻസെന്റ് എം.എൽ.എ,അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി,മേയർ ആര്യരാജേന്ദ്രൻ,അദാനി പോർട്സ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി എന്നിവർ പങ്കെടുക്കും.
നഗരത്തിൽ പഴുതറ്റ സുരക്ഷയാണ് ക്രമീകരിച്ചിട്ടുള്ളത്. ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിഴിഞ്ഞം കമ്മിഷനിംഗ് ചടങ്ങിൽ പതിനായിരത്തോളം പേരാണ് പങ്കെടുക്കുക.















