സഞ്ജുസാംസനെ പിന്തുണച്ച് അസോസിയേഷനെ വിമർശിച്ചെന്ന ചൂണ്ടിക്കാട്ടി കെ.സി.എ ഏർപ്പെടുത്തിയ വിലക്കിനെതിരെ രൂക്ഷമായി പ്രതികരിച്ച് മുൻ ഇന്ത്യൻ താരം ശ്രീശാന്ത്. വിമർശനത്തിലേറെ പരിഹാസം കലർന്നൊരു കുറിപ്പും വീഡിയോയുമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. കേരളത്തിന്റെ സ്വന്തം സഞ്ജുവിനെ പിന്തുണച്ചു എന്നൊരു കാരുണ്യപ്രവർത്തനം മാത്രമേ ഞാൻ നടത്തിയിട്ടുള്ളൂ. ഞാൻ ഇത്രയേ ചെയ്തിട്ടുള്ളൂ. അതല്ലാതെ അസോസിയേഷനെതിരെ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. അസോസിയേഷനിൽ ഉള്ളവർ ക്രിക്കറ്റ് കളിച്ചിട്ടുള്ളവരായിരുന്നെങ്കിൽ, അതായത് വലിയ ലെവലിൽ ക്രിക്കറ്റ് കളിച്ചിട്ടുള്ളവരായിരുന്നെങ്കിൽ കൂടുതൽ നന്നാകുമായിരുന്നു എന്നാണ് ഞാൻ പറഞ്ഞതെന്നും ശ്രീശാന്ത് പ്രതികരിച്ചു. ചാമ്പ്യൻസ് ട്രോഫി ടീമിൽ സഞ്ജുവിന് ഇടം കിട്ടാതിരുന്നതിന് കാരണം കെ.സി.എയുടെ നിലപാടായിരുന്നുവെന്ന് ശ്രീശാന്ത് തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യൻ താരത്തെ വാതുവയ്പ്പുകാരനെന്നാണ് അസോസിയേഷൻ വിശേഷിപ്പിച്ചത്.
“നമസ്കാരം നാട്ടുകാരേ, വീട്ടുകാരേ, കൂട്ടുകാരേ… കേരള ക്രിക്കറ്റ് അസോസിയേഷൻ എനിക്കെതിരെ മൂന്നു വർഷത്തെ വിലക്ക് ഏർപ്പെടുത്തി എന്നൊക്കെയാണ് കേൾക്കുന്നത്. അക്കാര്യം നിങ്ങളെല്ലാവരും അറിഞ്ഞുകാണും. എന്താണ് ഞാൻ ചെയ്ത തെറ്റ് എന്നറിയില്ല. കേരളത്തിന്റെ സ്വന്തം സഞ്ജുവിനെ പിന്തുണച്ചു എന്നൊരു കാരുണ്യപ്രവർത്തനം മാത്രമേ ഞാൻ നടത്തിയിട്ടുള്ളൂ. ഞാൻ ഇത്രയേ ചെയ്തിട്ടുള്ളൂ. അതല്ലാതെ അസോസിയേഷനെതിരെ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. അസോസിയേഷനിൽ ഉള്ളവർ ക്രിക്കറ്റ് കളിച്ചിട്ടുള്ളവരായിരുന്നെങ്കിൽ, അതായത് വലിയ ലെവലിൽ ക്രിക്കറ്റ് കളിച്ചിട്ടുള്ളവരായിരുന്നെങ്കിൽ കൂടുതൽ നന്നാകുമായിരുന്നു എന്നാണ് ഞാൻ പറഞ്ഞത്’ – ശ്രീശാന്ത് പറഞ്ഞു.
‘‘ടിനുച്ചേട്ടനേപ്പോലുള്ളവർ (ടിനു യോഹന്നാൻ) കുറച്ചുകാലമായി ടീമിനൊപ്പമുണ്ട്. ടിനുച്ചേട്ടനേപ്പോലുള്ളവർ അസോസിയേഷനിൽ വന്നാൽ കുറച്ചുകൂടി നന്നായിരിക്കും എന്നു മാത്രമാണ് പറഞ്ഞത്. അസോസിയേഷനിലുള്ളവർ എന്തുകൊണ്ടാണ് അത് വളച്ചൊടിച്ച് എന്നെ ലക്ഷ്യം വയ്‌ക്കുന്നതെന്ന് മനസ്സിലാകുന്നില്ല. എനിക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റോ സെക്രട്ടറിയോ ഒന്നും ആകാൻ ഒരു ആഗ്രഹവുമില്ല. അതോ വോട്ടിന്റെ പേരിലുള്ള പേടിയാണോ എന്നും അറിയില്ല.’ – ശ്രീശാന്ത് പരിഹസിച്ചു.
‘‘ഇതിനെല്ലാം പിന്നിൽ എന്താണെന്ന് എനിക്ക് അറിയില്ല. അതെല്ലാം നിങ്ങൾ നാട്ടുകാർ തീരുമാനിക്ക്. എന്തായാലും നന്ദിയുണ്ട്. നമ്മൾ എപ്പോഴും സഞ്ജുവിനെയും കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴിൽ കളിക്കുന്ന ഏതു ക്രിക്കറ്റ് താരത്തെയും ലോകത്തിന്റെ ഏതു ഭാഗത്താണെങ്കിലും പിന്തുണച്ചിരിക്കും. കേരളമെന്നു കേട്ടാൽ തിളയ്ക്കും ചോര ഞരമ്പുകളിൽ. ലവ് യു. ജയ് ഹിന്ദ്.’ – ശ്രീശാന്ത് പറഞ്ഞു.
‘‘ചില ക്രിക്കറ്റ് അസോസിയേഷനുകളെ നാം എഴുന്നേറ്റു നിന്നു ബഹുമാനിക്കണം. അത് ക്രിക്കറ്റിന്റെ പേരിലല്ല. മറിച്ച് ഇത്രയും നല്ല രീതിയിൽ നാടകം കളിക്കുന്നതിനും മറ്റും. അപ്പോൾ പ്രതിഭകളെ വളർത്തിയെടുക്കുന്ന കാര്യമോ? അത് സൗകര്യമുണ്ടെങ്കിൽ മാത്രം. പക്ഷേ, അവർക്ക് ഇഷ്ടമില്ലാത്ത കാര്യം നമ്മൾ പറഞ്ഞാൽ തീർന്നു. സസ്പെൻഷൻ, മാനഹാനി, പിന്നെ അവർ സ്വന്തമാക്കിയ ട്രോഫികളുടെ പട്ടികയേക്കാൾ നീളം കൂടിയ പത്രക്കുറിപ്പുകളും! ഇങ്ങനെയാണെങ്കിൽ അവർ ഒരു അഭിനയക്കളരി തുടങ്ങുന്നതാകും കൂടുതൽ ഉചിതം’ – ശ്രീശാന്ത് കുറിച്ചു.















