കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനോട് ചേർന്ന് യുപിഎസ് റൂമിൽ പുക കണ്ടതിനെ തുടർന്ന് രോഗികളെ ഒഴിപ്പിക്കുന്നു. അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങൾ ഉൾപ്പെടെ പുറത്തേക്ക് മാറ്റി. രാത്രി എട്ടോടെയാണ് അപകടം ഉണ്ടായത്. അത്യാഹിത വിഭാഗത്തിലെ രോഗികളെ മെഡിക്കൽ കോളേജിലെ പ്രധാന കെട്ടിടത്തിലേക്കും മറ്റ് സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി. പൊട്ടിത്തെറി ശബ്ദം കേട്ടെന്ന് രോഗികളും ഡോക്ടർമാരും പറഞ്ഞു. എസി വെൻ്റിലേറ്ററിന് സമീപത്ത് നിന്നായിരുന്നു ശബ്ദമെന്നാണ് വിവരം.
മെഡിക്കൽ കോളേജിൽ ഫയർ ഫോഴ്സ് സംഘം എത്തി പരിശോധനയാരംഭിച്ചു. എങ്ങനെയാണ് പുക ഉയർന്നത് എന്നതിനെ കുറിച്ച് വ്യക്തമല്ല. ഓക്സിജൻ ലീക്കായോ എന്ന സംശയമുണ്ട്. നിലവിൽ നഗരത്തിലെ എല്ലാ ആംബുലൻസുകളും മെഡിക്കൽ കോളേജിലേക്ക് തിരിച്ചിട്ടുണ്ട്. നിലവിൽ 200ൽ അധികം രോഗികളെ മാറ്റിയിട്ടുണ്ട്. അത്യാഹിത വിഭാഗം ബ്ലോക്ക് മുഴുവനും ഒഴിപ്പിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് സൂപ്രണ്ട് ശ്രീജയൻ പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സൂപ്രണ്ട് വ്യക്തമാക്കി.