ഇസ്ലാമാബാദ്: 2019 ൽ നടന്ന പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ തങ്ങളെന്ന് തുറന്നു സമ്മതിച്ച് പാകിസ്താൻ. ഇന്ത്യ തെളിവ് നിരത്തിയിട്ടും വർഷങ്ങളായി ഉത്തരവാദിത്തം ഏറ്റെടുക്കാതിരുന്ന പാകിസ്താനാണിപ്പോൾ പരസ്യമായ തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്. പുൽവാമ ഭീകരാക്രമണത്തെ “തങ്ങളുടെ തന്ത്രപരമായ മിടുക്കെന്നാണ്” പാകിസ്താൻ വ്യോമസേനയുടെ ഡയറക്ടർ ജനറൽ പബ്ലിക് റിലേഷൻസ് എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ് ഒരു പത്രസമ്മേളനത്തിൽ വിശേഷിപ്പിച്ചത്.
പുൽവാമ ആക്രമണത്തിൽ തങ്ങൾ നിരപരാധിയാണെന്ന പാകിസ്താന്റെ സ്ഥിരം അവകാശവാദങ്ങൾക്ക് വിരുദ്ധമാണ് ഈ കുറ്റസമ്മതം. കൂടാതെ പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യയിൽ നിന്ന് തെളിവുകൾ വേണമെന്ന അവരുടെ സമീപകാല ആവശ്യങ്ങളെ ഇത് ദുർബലപ്പെടുത്തുകയും ചെയ്യും.
പുൽവാമയിൽ പാകിസ്താൻ സായുധ സേന തങ്ങളുടെ “തന്ത്രപരമായ കഴിവ്” പ്രകടിപ്പിച്ചതായും ഓപ്പറേഷൻ സിന്ദൂറിന്റെ ശേഷവും അവർ “പ്രവർത്തന പുരോഗതിയും തന്ത്രപരമായ ബുദ്ധിയും” പ്രകടിപ്പിച്ചതായും ഡിജി ഐഎസ്പിആർ ലഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരിക്കും നാവികസേന വക്താവിനുമൊപ്പം പങ്കെടുത്ത വാർത്ത സമ്മേളനത്തിൽ ഔറംഗസേബ് അഹമ്മദ് പറഞ്ഞു.
ജെയ്‌ഷെ മുഹമ്മദ് ഭീകരർ നടത്തിയ പുൽവാമ ആക്രമണത്തിൽ പാകിസ്താന് പങ്കില്ലെനന്നായിരുന്നു വർഷങ്ങളായുള്ള വാദം. ഭീകരരെ ജെയ്‌ഷെ മുഹമ്മദുമായി ബന്ധിപ്പിക്കുന്ന രേഖകൾ ഇന്ത്യ നൽകിയിട്ടും, പാകിസ്താൻ നിരന്തരം കൂടുതൽ തെളിവുകൾ ആവശ്യപ്പെടുകയും ഇന്ത്യയുടെ ആരോപണങ്ങൾ നിരസിക്കുകയും ചെയ്തു. പുൽവാമ ആക്രമണത്തിന് ശേഷം, ബാലകോട്ടിലുള്ള ജെയ്‌ഷെ മുഹമ്മദ് ഭീകര പരിശീലന ക്യാമ്പിൽ വ്യോമാക്രമണം നടത്തി ഇന്ത്യ തിരിച്ചടിച്ചിരുന്നു.